ആരോഗ്യ മന്ത്രാലയം പറയുന്നു: ഏപ്രിലിലേ സമൂഹവ്യാപനം
Mail This Article
ന്യൂഡൽഹി ∙ കർശന ലോക്ഡൗണിലായിരുന്ന ഏപ്രിലിൽ രാജ്യത്തു കോവിഡ് സമൂഹവ്യാപനമുണ്ടായെന്നു സ്ഥിരീകരിച്ച് കേന്ദ്ര ആരോഗ്യ മന്ത്രാലയം. മാനസികാരോഗ്യ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ട മാർഗരേഖയിലാണു പരാമർശം. സമൂഹവ്യാപനം എന്ന വാക്ക് ഉപയോഗിക്കാൻ ഇപ്പോഴും മടിക്കുന്ന സർക്കാർ, ഏപ്രിലിൽ നിയന്ത്രിത അളവിൽ സമൂഹവ്യാപനമുണ്ടായെന്നാണു രേഖപ്പെടുത്തിയിരിക്കുന്നത്. സർക്കാരിന്റെ ഭാഗമായ പലരും സ്വകാര്യമായി ഇക്കാര്യം സമ്മതിച്ചിരുന്നെങ്കിലും ഔദ്യോഗിക രേഖയിൽ ഉൾപ്പെടുത്തുന്നത് ഇതാദ്യം.
സമൂഹവ്യാപനം ഉണ്ടായെന്നു നേരത്തേ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) ഡയറക്ടർ രൺദീപ് ഗുലേറിയ അടക്കം ചൂണ്ടിക്കാട്ടിയെങ്കിലും ആരോഗ്യ മന്ത്രാലയം സമ്മതിച്ചില്ല. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചും (ഐസിഎംആർ) ഇത് അംഗീകരിച്ചില്ല. ഇന്ത്യ പോലെ വലിയ രാജ്യത്തു സമൂഹവ്യാപനം സ്ഥിരീകരിക്കുന്നതിനു മതിയായ തെളിവില്ലെന്നായിരുന്നു ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ് പറഞ്ഞത്.
ഏപ്രിൽ മുതലാണു രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയർന്നത്. ആദ്യം കോവിഡ് സ്ഥിരീകരിച്ച ജനുവരി 1 മുതൽ മാർച്ച് 31 വരെ ആകെ 309 കേസുകൾ മാത്രമായിരുന്നു. ഏപ്രിലിൽ രോഗികൾ 6 മടങ്ങോളം വർധിച്ചു. 4.8 മടങ്ങാണു മേയിൽ വർധിച്ചത്.