അതിർത്തി റോഡ് 3 മാസത്തിനകം; 255 കിലോമീറ്റർ റോഡ് ശൈത്യകാലത്തിന് മുൻപ്
Mail This Article
കിഴക്കൻ ലഡാക്കിൽ ചൈനാ അതിർത്തിയോടു ചേർന്നുള്ള റോഡ് നിർമാണം 3 മാസത്തിനകം പൂർത്തിയാക്കാൻ ബോർഡർ റോഡ്സ് ഓർഗനൈസേഷന് (ബിആർഒ) പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ നിർദേശം. തന്ത്രപ്രധാനമായ ദർബുക് – ഷ്യോക് – ദൗലത് ബേഗ് ഓൾഡി (ഡിഎസ്ഡിബിഒ) റോഡ് ഒക്ടോബറോടെ പൂർത്തിയാക്കണം. ശൈത്യകാലത്തിനു മുൻപ് റോഡ് സജ്ജമാക്കുകയാണു ലക്ഷ്യം.
അതിർത്തിയിലെ റോഡ് നിർമാണം നിർത്തണമെന്ന ചൈനയുടെ ആവശ്യം അംഗീകരിക്കാൻ ഒരുക്കമല്ലെന്ന സന്ദേശം കൂടിയാണ് ഇന്ത്യ നൽകുന്നത്. ഡെപ്സാങ്, ഗൽവാൻ, കാരക്കോറം ചുരം എന്നിവിടങ്ങളിലേക്ക് ഇന്ത്യൻ സേനാ നീക്കം വേഗത്തിലാക്കാൻ റോഡ് സഹായിക്കും. അതിർത്തിയോടു ചേർന്നുള്ള ഇന്ത്യയുടെ മുൻനിര വ്യോമതാവളം (എയർസ്ട്രിപ്) സ്ഥിതി ചെയ്യുന്നത് ദൗലത് ബേഗ് ഓൾഡിയിലാണ്.
രാജ്നാഥുമായുള്ള കൂടിക്കാഴ്ചയിൽ ബിആർഒ ഡയറക്ടർ ജനറൽ ലഫ്. ജനറൽ ഹർപാൽ സിങ് നിർമാണപുരോഗതി വിശദീകരിച്ചു. 255 കിലോമീറ്റർ ഡിഎസ്ഡിബിഒ റോഡിന്റെ 45 കിലോമീറ്റർ ടാറിങ്ങാണു ബാക്കിയുള്ളത്. പണി വേഗത്തിലാക്കാൻ ജാർഖണ്ഡിൽനിന്ന് 100 തൊഴിലാളികളെ അടുത്തിടെ വിമാനമാർഗം ലഡാക്കിലെത്തിച്ചിരുന്നു. ഇന്ത്യ – ചൈന അതിർത്തി മേഖലയിൽ 3323 കിലോമീറ്ററിലായി 61 റോഡുകളാണ് ബിആർഒ നിർമിക്കുന്നത്. 75% പൂർത്തിയാക്കി. പാക്ക് അതിർത്തിയിലെ റോഡ് നിർമാണവും രാജ്നാഥ് വിലയിരുത്തി. പ്രതിരോധ സെക്രട്ടറി അജയ് കുമാറും യോഗത്തിൽ പങ്കെടുത്തു.