കരസേനയിൽ വനിതകൾക്ക് പിസി: വിധി നടപ്പാക്കാൻ ഒരുമാസം കൂടി
Mail This Article
ന്യൂഡൽഹി ∙ കരസേനയുടെ പോരാട്ട യൂണിറ്റുകളിലൊഴികെ വനിതകൾക്കു ദീർഘകാല നിയമനം (പെർമനന്റ് കമ്മിഷൻ – പിസി) അനുവദിച്ചതു ശരിവച്ച വിധി നടപ്പാക്കാൻ കേന്ദ്ര സർക്കാരിനു സുപ്രീം കോടതി ഒരുമാസം കൂടി അനുവദിച്ചു. 3 മാസത്തിനകം നടപ്പാക്കണമെന്നാണു കഴിഞ്ഞ ഫെബ്രുവരി 17നു നിർദേശിച്ചിരുന്നത്.
വിധിയനുസരിച്ച് ഉത്തരവിനുള്ള നടപടികൾ അവസാനഘട്ടത്തിലാണെന്നും കോവിഡ് കണക്കിലെടുത്ത് 6 മാസത്തെ സാവകാശം വേണമെന്നുമാണു സർക്കാർ ബോധിപ്പിച്ചത്. എന്നാൽ ഒരുമാസം മാത്രമേ അനുവദിക്കൂവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
നാവികസേനയിൽ പിസി അനുവദിച്ച് കഴിഞ്ഞ മാർച്ച് 17നു സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ വിധി നടപ്പാക്കാനും 3 മാസമാണ് അനുവദിച്ചത്. എന്നാൽ, വിധി നടപ്പാക്കാൻ അഭ്യർഥിച്ചു 3 തവണ നാവികസേനാ മേധാവിക്കു കത്തയച്ചെങ്കിലും മറുപടി ലഭിച്ചില്ലെന്ന് ആനുകൂല്യം ലഭിക്കേണ്ടവരിൽപെട്ട പ്രസന്ന ഇടയില്ലം പറഞ്ഞു.