ADVERTISEMENT

ന്യൂഡൽഹി∙ ഇന്ത്യ – ചൈന അതിർത്തിയിൽ മൂന്നിടങ്ങളിൽ ഇരുസേനകളുടെയും ആദ്യഘട്ട പിൻമാറ്റം പൂർത്തിയായി. ഗോഗ്ര ഹൈറ്റ്സിലെ പട്രോൾ പോയിന്റ് 17എയിൽനിന്ന് ടെന്റുകളടക്കം നീക്കി ഇരു സേനകളും പിന്നോട്ടു മാറി. ഗൽവാൻ (പട്രോൾ പോയിന്റ് 14), ഹോട്സ്പ്രിങ്സ് (പട്രോൾ പോയിന്റ് 15) എന്നിവിടങ്ങളിൽ നിന്ന് കഴിഞ്ഞ ദിവസം പിൻമാറിയിരുന്നു.

മൂന്നിടങ്ങളിലും 3 കിലോമീറ്റർ അകലത്തിലാണ് ഇരു സേനകളും ഇപ്പോഴുള്ളതെന്നു സേനാ വൃത്തങ്ങൾ പറഞ്ഞു. എതിർപക്ഷത്തിന്റെ പിൻമാറ്റം സ്ഥിരീകരിക്കാൻ സേനാ സംഘം വരും ദിവസങ്ങളിൽ മൂന്നിടങ്ങളിലും നേരിട്ടെത്തി പരിശോധന നടത്തും.

2 മാസത്തോളം നീണ്ട സംഘർഷം പരിഹരിക്കുന്നതിനുള്ള ആദ്യ പടിയാണിത്. ഇരു ഭാഗത്തും സജ്ജമാക്കിയിട്ടുള്ള ടാങ്ക്, മിസൈൽ എന്നിവയടക്കമുള്ള സന്നാഹങ്ങൾ പിൻവലിക്കുന്നതാണ് അടുത്ത ഘട്ടം. ഇതു സംബന്ധിച്ച വ്യക്തമായ രൂപരേഖ തയാറാക്കാനും സംഘർഷം നിലനിൽക്കുന്ന പാംഗോങ് മലനിരകൾ, ഡെപ്സാങ് എന്നിവിടങ്ങളിലെ ആദ്യഘട്ട സേനാ പിൻമാറ്റത്തിനു വഴിയൊരുക്കാനും വരും ദിവസങ്ങളിൽ നയതന്ത്ര, സേനാ തലങ്ങളിൽ ഇരു രാജ്യങ്ങളും ചർച്ച നടത്തും.

ലേ ആസ്ഥാനമായുള്ള 14 കോർ കമാൻഡർ ലഫ്. ജനറൽ ഹരീന്ദർ സിങ്ങും ചൈനയുടെ മേജർ ജനറൽ ലിയു ലിന്നും അതിർത്തിയിൽ കൂടിക്കാഴ്ച നടത്തും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീയും വിഡിയോ കോൺഫറൻസ് വഴി ചർച്ച നടത്തും. ഗൽവാനിൽ സംഘർഷം അയഞ്ഞതോടെ, പാംഗോങ് കേന്ദ്രീകരിച്ചുള്ള നടപടികൾക്ക് ഇനി ഊന്നൽ നൽകുമെന്നു സേനാ വൃത്തങ്ങൾ വ്യക്തമാക്കി.

ഡെയ്‌ലി ഹണ്ട് ഉൾപ്പെടെ 89 ആപ്പുകൾക്ക് കരസേനയുടെ വിലക്ക്

ന്യൂഡൽഹി∙ രാജ്യസുരക്ഷ കണക്കിലെടുത്ത് 89 സമൂഹമാധ്യമ സൈറ്റുകളുടെ ഉപയോഗത്തിൽ നിന്നു കരസേനാംഗങ്ങളെ വിലക്കി സേനാ നേതൃത്വം. സൈറ്റുകളിൽ സ്വന്തം പേരിലുള്ള അക്കൗണ്ടുകൾ സേനാംഗങ്ങൾ ഉപേക്ഷിക്കണം. മൊബൈൽ ഫോണിലുള്ള ഇവയുടെ ആപ്ലിക്കേഷനുകളും ഈ മാസം 15ന് അകം നീക്കണം. ചൈനീസ് നിക്ഷേപമുള്ള ഡെയ്‌ലി ഹണ്ട് വാർത്താ ആപ്പും ടിക് ടോക് അടക്കം അടുത്തിടെ രാജ്യത്ത് നിരോധിച്ച 59 മൊബൈൽ ആപ്ലിക്കേഷനുകളും ഇതിലുൾപ്പെടും.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ സമൂഹമാധ്യമങ്ങൾ വഴി ചോരുന്നതു തടയാൻ ലക്ഷ്യമിട്ടാണു നടപടി. 13 ലക്ഷത്തോളം പേരാണു കരസേനയിലുള്ളത്. സേനാംഗമാണെന്നു തിരിച്ചറിയും വിധമുള്ള വിവരങ്ങൾ പങ്കുവയ്ക്കാതെ സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കാൻ നൽകിയിരുന്ന അനുമതിയാണു റദ്ദാക്കുന്നത്. നിർദേശം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നു സേന അറിയിച്ചു.

ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം, സ്നാപ്ചാറ്റ്, ഓൺലൈൻ െഗയിമിങ് ആപ് ആയ പബ്ജി എന്നിവയ്ക്കും വിലക്ക് ബാധകമാണ്. പാക്ക് ചാര സംഘടനയായ ഐഎസ്ഐയും ചൈനീസ് സംഘങ്ങളും യുവതികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകൾ വഴി സേനാംഗങ്ങളെ പ്രലോഭിപ്പിച്ച് വിവരങ്ങൾ ചോർത്തുന്ന സംഭവങ്ങൾ വർധിച്ചതിന്റെ പശ്ചാത്തലത്തിലാണു നടപടിയെന്നു സേനാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടി. 

വ്യോമസേനാ ആസ്ഥാനത്ത് ഗ്രൂപ്പ് ക്യാപ്റ്റൻ റാങ്കിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥൻ 2018ൽ ഐഎസ്ഐയുടെ ചതിവലയിൽപ്പെട്ടിരുന്നു. ഒൗദ്യോഗിക ആവശ്യങ്ങൾക്കായി വാട്സാപ് ഉപയോഗിക്കരുതെന്ന് കഴിഞ്ഞ നവംബറിൽ കരസേന നിർദേശിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com