2013ൽ നയതന്ത്ര ഉദ്യോഗസ്ഥന്റെ സ്യൂട്ട്കേസിൽ സ്വർണം
Mail This Article
ന്യൂഡൽഹി ∙ 2013ൽ ഒരു നയതന്ത്ര പ്രതിനിധി തന്നെ സ്വർണക്കടത്തിനു പിടിയിലായിരുന്നു. യുഎഇ നയതന്ത്ര ഉദ്യോഗസ്ഥനെ ഡിആർഐ ഉദ്യോഗസ്ഥർ അന്നു 12 മണിക്കൂർ ഡൽഹി വിമാനത്താവളത്തിൽ തടഞ്ഞുവച്ചു. പിന്നീട് യുഎഇ തന്നെ അദ്ദേഹത്തെ അന്വേഷണത്തിനായി തിരിച്ചുവിളിച്ചു.
വിയന്ന ഉടമ്പടി പ്രകാരം പരിരക്ഷയുള്ളതിനാൽ നയതന്ത്ര പ്രതിനിധികൾ ഇത്തരം കേസിൽപെട്ടാൽ സ്വന്തം രാജ്യത്തേക്കു തിരിച്ചയയ്ക്കുകയാണു ചെയ്യുക. അറസ്റ്റ് ചെയ്യുകയോ പേരു വെളിപ്പെടുത്തുകയോ പതിവില്ല.
2013 മാർച്ച് 11നു നയതന്ത്ര ഉദ്യോഗസ്ഥനും ഡൽഹിയിലെ പ്രമുഖ വ്യവസായിയും സിംഗപ്പൂരിൽ നിന്നാണു വന്നത്. ഉദ്യോഗസ്ഥന്റെ സ്യൂട്ട്കേസിൽ നിന്ന് അന്ന് 10 കോടി രൂപ വിലമതിക്കുന്ന 37 കിലോ സ്വർണം പിടികൂടി. കൗൺസലർ പദവിയിലുള്ള ആ ഉദ്യോഗസ്ഥൻ തന്റെ ബാഗേജ് പരിശോധിക്കാനാവില്ലെന്നു ശഠിച്ചെങ്കിലും ഡിആർഐ വഴങ്ങിയില്ല.
ഇരുവരും മുൻമാസം 20 കിലോ സ്വർണം കൊണ്ടുവന്നതായും വിവരം ലഭിച്ചിരുന്നു. സമാന സംഭവം ബംഗ്ലദേശിലും ഉണ്ടായിട്ടുണ്ട്. 2015 മാർച്ചിൽ ഉത്തര കൊറിയൻ എംബസിയിലെ ഫസ്റ്റ് സെക്രട്ടറി 27 കിലോ സ്വർണവുമായി ധാക്ക വിമാനത്താവളത്തിലെത്തി. ബാഗേജ് പരിശോധിക്കാനാവില്ലെന്ന് ഇദ്ദേഹവും ശഠിച്ചു. ബംഗ്ലദേശ് കടുത്ത നിലപാട് എടുത്തതോടെ ഉത്തര കൊറിയ 72 മണിക്കൂറിനകം ഇയാളെ തിരിച്ചുവിളിച്ചു.