രാമക്ഷേത്ര ട്രസ്റ്റ്: പ്രധാനമന്ത്രിയുടെ ഓഫിസിന് വക്കീൽ നോട്ടിസ്
Mail This Article
ന്യൂഡൽഹി∙ അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തിനുള്ള ഭൂമിപൂജ ഓഗസ്റ്റ് 5നു നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കവെ, ക്ഷേത്രം സംബന്ധിച്ച കേസിൽ കക്ഷികളായിരുന്ന നിർവാണി അഖാഡ പ്രധാനമന്ത്രിയുടെ ഓഫിസിന് വക്കീൽ നോട്ടിസ് അയച്ചു. അഖാഡയുടെ അധിപൻ മഹന്ത് ധർമദാസാണ് നോട്ടിസ് അയച്ചതെന്നാണു സൂചന.
രാമക്ഷേത്രത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ കക്ഷികളായിരുന്ന തങ്ങളെ ക്ഷേത്രനിർമാണ ട്രസ്റ്റിൽ നിന്ന് ഒഴിവാക്കിയതിനെതിരെയും മഹന്ത് ധർമദാസിനെ 2 മാസത്തിനുള്ളിൽ രാമക്ഷേത്രത്തിലെ മുഖ്യ പൂജാരിയായി നിയമിക്കണമെന്ന് ആവശ്യപ്പെട്ടുമാണ് നോട്ടിസ്. ട്രസ്റ്റ് രൂപീകരിച്ചപ്പോൾ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ച ധർമദാസ് അയോധ്യയിൽ നിരാഹാര സത്യഗ്രഹം പ്രഖ്യാപിച്ചിരുന്നെങ്കിലും നടത്തിയില്ല. അവസാന വട്ട ശ്രമമെന്ന നിലയിലാണ് നോട്ടിസ് അയച്ചത്.
ഭൂമിപൂജയ്ക്കുള്ള ഒരുക്കങ്ങൾ അയോധ്യയിൽ പുരോഗമിക്കുകയാണ്. വിവിധ ക്ഷേത്രങ്ങളിൽ നിന്നുള്ള മണ്ണും പുണ്യതീർഥവും അയോധ്യയിലെത്തിക്കുമെന്ന് ട്രസ്റ്റ് അധികൃതർ പറഞ്ഞു.
ഭാവിയിൽ ക്ഷേത്രത്തിന്റെ ആധികാരികതയെക്കുറിച്ച് പഠിക്കാനുദ്ദേശിക്കുന്നവർക്ക് സഹായമാവാനും തർക്കങ്ങളൊഴിവാക്കാനും വേണ്ടി ക്ഷേത്രനിർമാണത്തിന്റെ നാൾവഴി രേഖപ്പെടുത്തി ഭൂമിക്കടിയിൽ സൂക്ഷിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികളിലൊരാളായ കാമേശ്വർ ചൗപാൽ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.