രാജസ്ഥാൻ: ജയ്സാൽമറിലേക്ക് എംഎൽഎമാരെ മാറ്റി കോൺഗ്രസ്
Mail This Article
ജയ്പുർ ∙ ഭാഗ്യപരീക്ഷണത്തിനു നിൽക്കാതെ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് ഭരണകക്ഷി എംഎൽഎമാരെ ജയ്സാൽമറിലേക്കു മാറ്റി. പ്രത്യേക വിമാനങ്ങളിൽ ജയ്സാൽമറിലേക്കു പോയ എംഎൽഎമാർ 14നു നിയമസഭാ സമ്മേളനം തുടങ്ങുന്നതുവരെ അവിടെ തുടരും. മന്ത്രിമാർ ജയ്പുരിൽ തുടരുകയും മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ട ജോലികൾ തുടരുകയും ചെയ്യും. ജയ്പുരിൽ നിന്ന് 570 കിലോമീറ്റർ അകലെയാണ് വിനോദസഞ്ചാരത്തിനു പേരുകേട്ട ജയ്സാൽമർ.
സഭാ സമ്മേളനം തീരുമാനമായതോടെ എംഎൽഎമാർക്കു കൂറുമാറുന്നതിനു വാഗ്ദാനം ചെയ്യുന്ന തുക പതിന്മടങ്ങു കൂട്ടിയതായി മുഖ്യമന്ത്രി ആരോപിച്ചു. ആദ്യ ഗഡുവായി 10 കോടിയും വോട്ടെടുപ്പു കഴിഞ്ഞാൽ 15 കോടിയുമെന്നായിരുന്നു മുൻപു പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോൾ അത്, ചോദിക്കുന്ന തുക എന്നായി മാറിയിട്ടുണ്ട്. ആരാണ് ഈ കുതിരക്കച്ചവടം നടത്തുന്നതെന്ന് എല്ലാവർക്കുമറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം എംഎൽഎമാരെ ജയ്സാൽമറിലേക്കു മാറ്റിയതിനെതിരെ ശക്തമായ പ്രതികരണങ്ങളുമായി ബിജെപി രംഗത്തെത്തി. എംഎൽഎമാരെ സ്വതന്ത്രമായി വിടാൻ മുഖ്യമന്ത്രി തയാറാകണമെന്നു ആവശ്യപ്പെട്ട ബിജെപി സംസ്ഥാന പ്രസിഡന്റ് സതീഷ് പൂനിയ, ജയ്സാൽമറിനപ്പുറം പാക്കിസ്ഥാനും മറുവശത്ത് ഗുജറാത്തുമാണെന്നും ഇനിയും എങ്ങോട്ടായിരിക്കും അവർ പോവുകയെന്നും ചോദിച്ചു.
നിയമസഭാ സമ്മേളനത്തിൽ മുഖ്യമന്ത്രി വിശ്വാസവോട്ട് തേടുമെന്നാണു കരുതപ്പെടുന്നത്. വിമത എംഎൽഎമാർ എതിർത്തു വോട്ട് ചെയ്താലും 103 എംഎൽഎമാരുടെ പിന്തുണയോടെ 200 അംഗ സഭയിൽ ഭൂരിപക്ഷം നേടാമെന്ന വിശ്വാസത്തിലാണു ഒൗദ്യോഗിക പക്ഷം നീങ്ങുന്നത്. 30 എംഎൽഎമാരുടെ പിന്തുണ തങ്ങൾക്കുണ്ടെന്നാണു സച്ചിൻ പക്ഷം അവകാശപ്പെടുന്നത്.
English Summary: Rajasthan crisis: Ashok Gehlot camp MLAs leave for Jaisalmer, to stay at a resort till assembly convenes