ADVERTISEMENT

ന്യൂഡൽഹി ∙ ഔദ്യോഗിക ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്ന ഭരണഘടനാ പദവിയിലുള്ളവർക്കും ഉന്നത ഉദ്യോഗസ്ഥർക്കും ഒപ്പമുള്ള ജീവനക്കാർക്കും കോവിഡ് മാനദണ്ഡങ്ങളിൽ ഇളവു നൽകിയതു വിനയാകുന്നു. സംസ്ഥാനങ്ങൾ മാറി യാത്ര ചെയ്യുമ്പോൾ സാധാരണക്കാർക്കുള്ളതു പോലെ ക്വാറന്റീനോ മറ്റോ ഇവർക്കില്ല.

വൈറസ് ബാധ രൂക്ഷമായ സംസ്ഥാനങ്ങൾ സന്ദർശിച്ച ഉന്നത ഉദ്യോഗസ്ഥ സംഘങ്ങൾ പോലും ക്വാറന്റീനിൽ കഴിഞ്ഞില്ലെന്നിരിക്കെ, മന്ത്രിമാർക്കടക്കം കോവിഡ് പിടിപെട്ടതാണ് അധികൃതരെ വലയ്ക്കുന്നത്. പലരും വൈറസ് വാഹകരാകാമെന്ന സന്ദേഹവും ബലപ്പെട്ടു. 

വിമാനമിറങ്ങിയ മന്ത്രി

ലോക്ഡൗൺ കഴിഞ്ഞു രാജ്യത്തു ആഭ്യന്തര വിമാന സർവീസ് പുനരാരംഭിക്കുന്നതിനു മുന്നോടിയായി കേന്ദ്ര സർക്കാർ പുറത്തിറക്കിയ മാർഗരേഖയിൽ കർശന നിബന്ധനകളാണു നിർദേശിച്ചിരുന്നത്. എന്നാൽ, സർവീസ് പുനരാരംഭിച്ച മേയ് 25നു ബെംഗളൂരുവിൽ വിമാനമിറങ്ങിയ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡ പരിശോധനയും ക്വാറന്റീനും അടക്കം മാനദണ്ഡങ്ങൾ ലംഘിച്ചതു വിവാദമായപ്പോൾ അദ്ദേഹം പ്രതികരിച്ചു: മന്ത്രിയെന്ന നിലയിൽ എനിക്കിതൊന്നും ബാധകമല്ല. പിന്നാലെ കർണാടക സർക്കാരും പിന്നീടു കേന്ദ്ര സർക്കാരും ഭരണഘടനാ ചുമതലയുള്ളവരുടെ കാര്യത്തിൽ നിബന്ധനകളിൽ ഇളവു കൊണ്ടുവന്നു.

കേന്ദ്ര ഉദ്യോഗസ്ഥസംഘം കൂടുതലായി എത്തിയതു കോവിഡ് അതിരൂക്ഷമായ സംസ്ഥാനങ്ങളിലായിരുന്നു. ഇവർക്കു തുടർച്ചയായ യോഗങ്ങളും യാത്രകളും വേണ്ടിവന്നു. ആഭ്യന്തരമന്ത്രി അമിത് ഷായാകട്ടെ ഡൽഹിയിലെ പ്രതിരോധ നടപടികളുടെ ഭാഗമായി കോവിഡ് ആശുപത്രി അടക്കം സന്ദർശിച്ചു. 

ഇളവുകൾ ഇങ്ങനെ

ഔദ്യോഗിക ആവശ്യങ്ങൾക്കു യാത്ര ചെയ്യുന്നവർക്കാണ് ഇളവ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാർ, ലോക്സഭാ സ്പീക്കർ, സുപ്രീം കോടതി ജഡ്ജിമാർ, അറ്റോർണി ജനറൽ, സിഎജി, കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷണർമാർ, ധനകമ്മിഷൻ അധ്യക്ഷൻ, യുപിഎസ്ഇ അംഗങ്ങൾ, സംസ്ഥാന ഗവർണർമാർ, മുഖ്യമന്ത്രിമാർ, ലഫ്. ഗവർണർമാർ, സംസ്ഥാന മന്ത്രിമാർ, ഹൈക്കോടതി ജഡ്ജിമാർ, പിഎസ്‌സി അംഗങ്ങൾ, അഡ്വക്കറ്റ് ജനറൽമാർ തുടങ്ങിയവർക്കും ഇവർക്കൊപ്പം യാത്ര ചെയ്യുന്നവർക്കുമാണു ക്വാറന്റീൻ ഇളവ്. കോവിഡ് കാര്യങ്ങളിൽ നിർണായക ചുമതല വഹിക്കുന്ന ഉന്നത ഉദ്യോഗസ്ഥരുടെ യാത്രകൾക്കും മാനദണ്ഡങ്ങൾ പ്രശ്നമാകില്ല.

കോവിഡ് പോസിറ്റീവായ പ്രമുഖ നേതാക്കൾ

∙ അമിത് ഷാ (കേന്ദ്ര ആഭ്യന്തര മന്ത്രി), സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, ഗുരുഗ്രാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ.

∙ ബൻവാരിലാൽ പുരോഹിത് (തമിഴ്നാട് ഗവർണർ), സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, രാജ്ഭവനിൽ നിരീക്ഷണത്തിൽ.

∙ ബി.എസ്. യെഡിയൂരപ്പ (കർണാടക മുഖ്യമന്ത്രി)– സ്ഥിരീകരിച്ചത് ഓഗസ്റ്റ് 2, ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ. മന്ത്രിമാരായ ബി.സി. പട്ടേൽ, സി.ടി. രവി, ആനന്ദ് സിങ് എന്നിവർക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

∙ ശിവരാജ് ചൗഹാൻ (മധ്യപ്രദേശ് മുഖ്യമന്ത്രി), ജൂലൈ 29നു പോസിറ്റീവായി, ഭോപാലിലെ സ്വകാര്യ ആശുപത്രിയിൽ.

∙ കമൽ റാണി വരുൺ (യുപി മന്ത്രി), ജൂലൈ 18ന് കോവിഡ് സ്ഥിരീകരിച്ചു, ഓഗസ്റ്റ് 2നു മരിച്ചു. ജലശക്തി മന്ത്രി മഹേന്ദ്ര സിങ്, യുപി ബിജെപി സംസ്ഥാന അധ്യക്ഷൻ സ്വതന്ത്ര ദേവ് സിങ് എന്നിവരും കോവിഡ് പോസിറ്റീവായി.

∙ എംപിമാരായ ജ്യോതിരാദിത്യ സിന്ധ്യ, അഭിഷേക് സിങ്‌വി, കാർത്തി ചിദംബരം. 

∙ സത്യേന്ദ്ര ജെയിൻ (ഡൽഹി ആരോഗ്യമന്ത്രി), ജൂൺ 17നു സ്ഥിരീകരിച്ചു. 

∙ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി കൂടിയായ അശോക് ചവാൻ, ധനഞ്ജയ് മുണ്ടെ, അസ്‍ലം ഷെയ്ഖ്, ജിതേന്ദ്ര അവാദ്, അബ്ദുൽ സത്താർ എന്നിങ്ങനെ 5 മന്ത്രിമാർ. 

∙ തമിഴ്നാട്ടിൽ ‌മന്ത്രിമാരായ പി. തങ്കമണി, കെ. അംബാലകൻ, സെല്ലൂർ കെ.രാജു, ഡോ. നിലോഫെർ കഫീൽ.  

∙ പഞ്ചാബ് മന്ത്രി തൃപ്തി ബജ്‌വ, ബിഹാർ മന്ത്രി ശൈലേഷ് കുമാർ, ഉത്തരാഖണ്ഡ് മന്ത്രി സത്പാൽ മഹാരാജ്, ഡൽഹിയിലെ ആംആദ്മി എംഎൽഎ അതിഷി മർലേന, തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ വി. ഹനുമന്ത റാവു എന്നിവർക്കും വൈറസ് സ്ഥിരീകരിച്ചു.

നേതാക്കളുടെ ചികിത്സ സ്വകാര്യ ആശുപത്രിയിൽ

ന്യൂഡൽഹി ∙ കോവിഡ് സ്ഥിരീകരിച്ച കേന്ദ്രആഭ്യന്തര മന്ത്രി അമിത് ഷാ ചികിത്സ തേടിയതു സ്വകാര്യ ആശുപത്രിയിൽ. അതും ഹരിയാനയുടെ ഭാഗമായ ഗുരുഗ്രാമിലെ മെദാന്ത മെഡ്‍സിറ്റിയിൽ. കോവിഡ് ആശുപത്രികളുടെ സജ്ജീകരണം അടക്കം ഡൽഹിയിലെ പ്രതിരോധ പ്രവർത്തനങ്ങളിൽ നിർണായക ഇടപെടൽ നടത്തിയ അമിത് ഷാ, സ്വന്തം കാര്യം വന്നപ്പോൾ അയൽ സംസ്ഥാനത്തെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. 

സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയതിൽ ആശ്ചര്യം അറിയിച്ചു ശശി തരൂർ എംപിയടക്കം ട്വീറ്റ് ചെയ്തു. മന്ത്രിമാരും പ്രമുഖ രാഷ്ട്രീയ നേതാക്കളും സാധാരണഗതിയിൽ ഡൽഹിയിൽ എയിംസിലാണ് ചികിത്സ തേടാറുള്ളത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com