നാടകാചാര്യൻ ഇബ്രാഹിം അൽക്കാസി അന്തരിച്ചു
Mail This Article
ന്യൂഡൽഹി ∙ ആധുനിക ഇന്ത്യൻ നാടകവേദിയുടെ ആത്മാവായിരുന്ന ഇബ്രാഹിം അൽക്കാസി (94)ക്കു വിട. ന്യൂഡൽഹിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
അരങ്ങിനെ അടിമുടി മാറ്റിയെഴുതി ആധുനികമാക്കിയ അൽക്കാസി 1962 മുതൽ 1977 വരെ 15 വർഷം നാഷനൽ സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു. . ഗിരിഷ് കർണാടിന്റെ തുഗ്ലക്ക്, ധരംവീർ ഭാരതിയുടെ അന്ധാ യുഗ്, മോഹൻ രാകേഷിന്റെ ആഷാഢ് കാ ഏക് ദിൻ തുടങ്ങിയ നാടകങ്ങൾ അൽക്കാസി അരങ്ങിലെത്തിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.
1940കളിലും അൻപതുകളിലും മുംബൈയിൽ ഗ്രീക്ക് ദുരന്തനാടകങ്ങളം ഷെയ്ക്സ്പിയർ നാടകങ്ങളും ഉൾപ്പെടെ അവതരിപ്പിച്ചു ശ്രദ്ധേയനായ ശേഷമാണു ഡൽഹിയിലേക്കു തട്ടകം മാറ്റിയത്. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ വിട്ടതിനുശേഷം ആർട്ട് ഹെറിറ്റേജ് എന്ന ഗാലറി നടത്തിയിരുന്നു. 1925ൽ പുണെയിലെ സമ്പന്ന കുടുംബത്തിൽ ഒൻപതു മക്കളിലൊരാളായാണു ജനനം. പിതാവ് സൗദി അറേബ്യൻ സ്വദേശിയായിരുന്നു.
മാതാവ് കുവൈത്തുകാരിയും. ഇന്ത്യ–പാക്ക് വിഭജനത്തിനുശേഷം കുടുംബാംഗങ്ങളേറെയും പാക്കിസ്ഥാനിലേക്കു കുടിയേറിയപ്പോൾ അൽക്കാസി മാത്രം ഇന്ത്യയിൽ തുടർന്നു. ഭാര്യ റോഷനായിരുന്നു പല നാടകങ്ങളുടെയും കോസ്റ്റ്യൂം ഡയറക്ടർ. നാഷനൽ സ്കൂൾ ഓഫ് ഡ്രാമ ചെയർപഴ്സൻ അമാൽ അല്ലാന, നാടക സംവിധായകൻ ഫെയ്സൽ അൽക്കാസി എന്നിവരാണു മക്കൾ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെ പ്രമുഖർ അനുശോചിച്ചു.