ADVERTISEMENT

ന്യൂഡൽഹി∙ നിയന്ത്രണ രേഖ (എൽഎസി) സംബന്ധിച്ച ഉഭയകക്ഷി കരാറുകൾ ചൈന അംഗീകരിക്കുന്നില്ലെന്നും 38,000 ചതുരശ്ര കിലോമീറ്റർ ഇന്ത്യൻ പ്രദേശം ഇപ്പോഴും അവർ കയ്യടക്കി വച്ചിരിക്കുകയാണെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. 

ഇന്ത്യയുടെ അതിർത്തിയും പരമാധികാരവും സംരക്ഷിക്കാൻ സൈന്യം സുസജ്ജമാണെന്നും ഏതു സ്ഥിതിയും നേരിടാൻ ഒരുക്കമാണെന്നും അതിർത്തി സംഘർഷത്തെക്കുറിച്ചു ലോക്‌സഭയിൽ നടത്തിയ പ്രസ്താവനയിൽ മന്ത്രി പറഞ്ഞു. അതേസമയം, വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം നിരാകരിച്ചതിനെത്തുടർന്ന് കോൺഗ്രസ് അംഗങ്ങൾ ഇറങ്ങിപ്പോയി.

അതിർത്തിയിൽ എല്ലാ കരാറുകളും ലംഘിച്ച് ചൈന സൈനിക വിന്യാസം നടത്തുകയാണ്. നയതന്ത്രതലത്തിലും സൈനിക തലത്തിലും ചർച്ച നടക്കുമ്പോൾത്തന്നെ നിയന്ത്രണ രേഖ ലംഘിക്കാൻ നിരന്തരശ്രമം നടത്തുന്നു. നിയന്ത്രണ രേഖയിൽ തൽസ്ഥിതി മറികടക്കാൻ ശ്രമിക്കുന്നതു സമാധാന ചർച്ചകൾക്കു വിഘാതമാണ്. ചൈനയുടെ നീക്കങ്ങൾ ഇന്ത്യൻ സൈന്യം സമയോചിതമായി പരാജയപ്പെടുത്തിയെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.

കിഴക്കൻ ലഡാക്കിലെ ഗോഗ്ര, കൊങ്‌ക്ക ലാ, പാംഗോങ് തടാകത്തിന്റെ വടക്കും തെക്കും കരകൾ എന്നിവിടങ്ങളിൽ കടന്നുകയറാൻ ചൈന ശ്രമിക്കുന്നുണ്ട്. 

നമ്മുടെ സൈന്യം മതിയായ പ്രതിരോധ സന്നാഹങ്ങൾ ഒരുക്കിയിട്ടുണ്ട്. സൈന്യത്തിന് ഈ സ്ഥിതി കൈകാര്യം ചെയ്യാൻ കഴിയുമെന്ന കാര്യം സഭ വിശ്വാസത്തിലെടുക്കണമെന്നും പിന്തുണ നൽകണമെന്നും രാജ്നാഥ് പറഞ്ഞു.

ചൈന കയ്യേറിയത് കേരളത്തോളം

ചൈന കയ്യടക്കി വച്ചിരിക്കുന്ന ഇന്ത്യൻ പ്രദേശം കേരളത്തിന്റെ ഭൂവിസ്തൃതിയോളം വരും. കേരളത്തിന്റെ ഭൂവിസ്തൃതി 38,863 ചതുരശ്ര കിലോമീറ്ററാണ്. കിഴക്കൻ ലഡാക്കിൽ ചൈന ഇന്ത്യയുടെ 38,000 ചതുരശ്ര കിലോമീറ്റർ സ്ഥലം കയ്യടക്കി വച്ചിരിക്കുന്നുവെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ലോക്സഭയിൽ പറഞ്ഞത്.

പ്രധാനമന്ത്രി പറഞ്ഞത് തെറ്റെന്ന് തെളിഞ്ഞു: കോൺഗ്രസ്

ന്യൂഡൽഹി ∙ ചൈന ഇന്ത്യയുടെ ഭൂമി കയ്യടക്കി വച്ചിരിക്കുന്നുവെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന, പ്രധാനമന്ത്രി പറഞ്ഞതു തെറ്റാണെന്നു തെളിയിച്ചിരിക്കുകയാണെന്ന് കോൺഗ്രസ്. ചൈനീസ് കയ്യേറ്റ വിഷയം ചർച്ച ചെയ്യാൻ അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ലോക്സഭയിൽ നിന്ന് ഇറങ്ങിപ്പോയ കോൺഗ്രസ് എംപിമാർ ഗാന്ധി പ്രതിമയ്ക്കു സമീപം ധർണ നടത്തി. സൈന്യത്തിനു പിന്തുണ പ്രഖ്യാപിക്കാൻ പോലും സർക്കാർ അനുവദിച്ചില്ലെന്ന് സഭാകക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി പറഞ്ഞു.

കോൺഗ്രസ് സഭാ നേതാക്കളും രാഹുൽ ഗാന്ധിയും സർക്കാരിനെ നിശിതമായി വിമർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT