കന്നഡ ലഹരി: താരദമ്പതികളെ ഇന്ന് ചോദ്യം ചെയ്യും
Mail This Article
ബെംഗളൂരു ∙ കന്നഡ സിനിമാ ലഹരി റാക്കറ്റ് കേസിൽ താരദമ്പതികളായ ദിഗന്ത് മഞ്ചാലെ, അയ്ന്ദ്രിത റേ എന്നിവർ ഇന്നു ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടിസ്.
നടിമാരായ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായ കേസിൽ ഇതാദ്യമായാണ് ഒരു നടനു നേരെ സംശയം ഉയരുന്നത്.
അറസ്റ്റിലായ വിരേൻ ഖന്ന, രവിശങ്കർ, രാഹുൽ ഷെട്ടി തുടങ്ങിയവർ സംഘടിപ്പിച്ച പാർട്ടികളിൽ താരദമ്പതികൾ പങ്കെടുത്തതിന്റെ തെളിവൂ ലഭിച്ചെന്നാണ് സൂചന.
ബെംഗളൂരു സെൻട്രൽ ക്രൈം ബ്രാഞ്ച് (സിസിബി) പൊലീസ് തിരയുന്ന ഷെയ്ഖ് ഫസിയുള്ള ശ്രീലങ്കയിലെ ചൂതാട്ടകേന്ദ്രത്തിൽ സംഘടിപ്പിച്ച പാർട്ടിയിൽ അയ്ന്ദ്രിത പങ്കെടുത്തതായും സൂചനയുണ്ട്. 2006 ൽ ‘ജാക്പോട്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തുന്നത്.
തുടർന്ന് ദിഗന്തിനൊപ്പം 2008ൽ ‘മെരവണിഗെ’യിൽ അഭിനയിച്ചു. 2018ൽ വിവാഹിതരായി.
കേസിൽ ആറാം പ്രതിയായ റിയൽ എസ്റ്റേറ്റ് ബിസിനസ്സുകാരൻ ആദിത്യ ആൽവയുടെ റിസോർട്ടിൽ സെൻട്രൽ ക്രൈംബ്രാഞ്ച് പൊലീസ് റെയ്ഡ് നടത്തി.
ദൾ നേതാവും മുൻ മന്ത്രിയുമായ ജീവരാജ് ആൽവയുടെ മകനും ഹോളിവുഡ് നടൻ വിവേക് ഒബ്റോയിയുടെ ഭാര്യാ സഹോദഹരനുമായ ആദിത്യ മുബൈയിൽ ഒളിവിലാണെന്നാണ് സൂചന.
ആദിത്യയുടെ ബംഗ്ലാവ് കൂടി ഉൾപ്പെടുന്ന റിസോർട്ടിൽ വാരാന്ത്യങ്ങളിലും മറ്റും വിദേശികളേയും താരങ്ങളേയും പങ്കെടുപ്പിച്ച് ലഹരി പാർട്ടികൾ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ലഹരിപാർട്ടികളുടെ സംഘാടകനായ വിരേൻ ഖന്നയുമായി അടുത്ത സൗഹൃദവുമുണ്ട്.
അതിനിടെ, നടുവേദനയ്ക്കൊപ്പം കൊതുകുകളോടും മല്ലിട്ട് ജയിലിൽ രാത്രി കഴിച്ച് നടി രാഗിണി ദ്വിവേദി.
ലഹരി കേസിൽ റിമാൻഡ് ചെയ്തതിനെ തുടർന്ന് തിങ്കളാഴ്ച രാത്രി ഏഴരയോടെയാണ് നടിയെ പാരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ പ്രവേശിപ്പിച്ചത്. രക്തത്തിലെ പഞ്ചസാരയുടെ അളവു കുറഞ്ഞതിനെ തുടർന്ന് ഇവരെ ജയിലിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ 4നാണ് രാഗിണി അറസ്റ്റിലായത്.
സിസിബി കസ്റ്റഡിയിലുള്ള നടി സഞ്ജന ഗൽറാണി മൊബൈൽ ഫോണിലെ സിമ്മുകൾ മാറ്റിയതായി കണ്ടെത്തി. ഇവരുടെ കസ്റ്റഡി ഇന്ന് അവസാനിക്കും.