ബാബറി മസ്ജിദ് ഗൂഢാലോചനക്കേസ്: വിധി 30ന്
Mail This Article
ന്യൂഡൽഹി ∙ ബാബറി മസ്ജിദ് തകർത്തതിന്റെ ഗൂഢാലോചനക്കേസിൽ ലക്നൗവിലെ വിചാരണക്കോടതി ഈ മാസം 30നു വിധി പറയും. ബിജെപി നേതാക്കളായ എൽ.കെ. അഡ്വാനി, മുരളി മനോഹർ ജോഷി, രാജസ്ഥാൻ മുൻ ഗവർണർ കല്യാൺ സിങ്, ഉമാ ഭാരതി എന്നിവരുൾപ്പെടെ എല്ലാ പ്രതികളും അന്നു ഹാജരാകാൻ ജഡ്ജി സുരേന്ദ്ര കുമാർ യാദവ് നിർദേശിച്ചു.
വിധി പറയുന്നതിനു വിചാരണക്കോടതിക്കു കഴിഞ്ഞ 22നാണ് ഈ മാസം 30 വരെ സുപ്രീം കോടതി സമയമനുവദിച്ചത്. ഭരണഘടനയുടെ മതനിരപേക്ഷതയെ പിടിച്ചുലച്ച കുറ്റങ്ങൾ ചെയ്തുവെന്നാണു പ്രതികൾക്കെതിരെയുള്ള ആരോപണമെന്ന് ഗൂഢാലോചനക്കുറ്റം പുനഃസ്ഥാപിച്ചുള്ള വിധിയിൽ 2017 ഏപ്രിൽ 19ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. വിചാരണക്കോടതിയുടെ നടപടികൾ പൂർത്തിയാക്കാൻ അന്നു സമയപരിധി നിശ്ചയിച്ചു.
വിനയ് കട്യാർ, സാധ്വി ഋതംബര, ചമ്പത് റായ് ബൻസൽ, ശിവസേന മുൻ എംപി: സതീഷ് പ്രധാൻ, ധരം ദാസ്, മഹന്ത് നൃത്യ ഗോപാൽ ദാസ്, മഹാമണ്ഡലേശ്വർ ഗോപാൽ മുനി, റാം വിലാസ് വേദാന്തി, വൈകുണ്ഡ ലാൽ ശർമ, സതീഷ് ചന്ദ്ര നാഗർ എന്നിവരും പ്രതികളാണ്.
അന്തരിച്ച വിഎച്ച്പി നേതാക്കൾ അശോക് സിംഗൾ, ഗിരിരാജ് കിഷോർ, വിഷ്ണു ഹരി ഡാൽമിയ എന്നിവരും പ്രതിപ്പട്ടികയിലുണ്ടായിരുന്നു.