റെയ്നയുടെ ബന്ധുക്കളുടെ കൊലപാതകം: ക്രിമിനൽ സംഘം അറസ്റ്റിൽ
Mail This Article
ചണ്ഡിഗഡ് ∙ ക്രിക്കറ്റ് താരം സുരേഷ് റെയ്നയുടെ അമ്മാവനുൾപ്പെടെ രണ്ടു ബന്ധുക്കളെ കൊലപ്പെടുത്തിയ കേസിൽ രാജസ്ഥാൻ സ്വദേശികളായ മൂന്നംഗ ക്രിമിനൽ സംഘം അറസ്റ്റിൽ. സംസ്ഥാനാന്തര ബന്ധങ്ങളുള്ള മോഷ്ടാക്കളാണ് അറസ്റ്റിലായതെന്നു പഞ്ചാബ് പൊലീസ് അറിയിച്ചു.
പിടിയിലായ സവാൻ, മഹൂബത്ത്, ഷാറൂഖ് ഖാൻ എന്നിവരിൽ നിന്ന് സ്വർണാഭരണങ്ങളും കണ്ടെടുത്തു. ഓഗസ്റ്റ് 19നു രാത്രിയിലുണ്ടായ ആക്രമണത്തിൽ റെയ്നയുടെ അമ്മാവൻ അശോക് കുമാർ വീട്ടിലും അമ്മാവന്റെ മകൻ കൗശൽ പിന്നീട് ആശുപത്രിയിലുമാണു മരിച്ചത്. അശോക് കുമാറിന്റെ ഭാര്യ ആശ റാണി ഇപ്പോഴും ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. മോഷണശ്രമത്തിനിടെയായിരുന്നു കൊലപാതകം.
മരണ വിവരമറിഞ്ഞ ഉടൻ ദുബായിൽ ഐപിഎൽ ക്യാംപിലായിരുന്ന റെയ്ന നാട്ടിലേക്കു മടങ്ങുകയായിരുന്നു. റെയ്ന ഇന്നലെ പഠാൻകോട്ട് കുടുംബാംഗങ്ങളെ സന്ദർശിച്ചു. കൊള്ളസംഘത്തിലുണ്ടായിരുന്ന 11 പേരെക്കൂടി പിടികിട്ടാനുണ്ടെന്നു ഡിജിപി ദിനകർ ഗുപ്ത പറഞ്ഞു.