‘കാഴ്ച ഭാഗികമായി നഷ്ടപ്പെട്ടതോടെ ലഹരിയിൽ അഭയം തേടി’: റാക്കറ്റിന് തീവ്രവാദ ബന്ധം
Mail This Article
ബെംഗളൂരു∙ കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരി റാക്കറ്റ് കേസ് അന്വേഷണം ഹവാല, തീവ്രവാദ ബന്ധങ്ങളിലേക്കും. ശ്രീലങ്ക, ഫിലിപ്പീൻസ്, ഇന്തൊനീഷ്യ, മലേഷ്യ എന്നിവിടങ്ങളിലെ ചൂതാട്ടകേന്ദ്രങ്ങളുടെ ഭാഗമായ രാജ്യാന്തര റാക്കറ്റാണ് ഇന്ത്യയിൽ ലഹരിമരുന്ന് എത്തിക്കുന്നതെന്നും കർണാടക പൊലീസിന്റെ ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തി.
അതിനിടെ, കന്നഡ നടൻ ദിഗന്ത് മഞ്ചാലെയെ വീണ്ടും ചോദ്യം ചെയ്തു. 5 വർഷം മുൻപ് കാഴ്ച ശക്തി ഭാഗികമായി നഷ്ടപ്പെട്ടതിനെ തുടർന്നു താൻ ലഹരി ഉപയോഗം ആരംഭിച്ചെന്നു സമ്മതിച്ച ദിഗന്തിന്, എവിടെ നിന്നാണു ലഹരി ലഭിക്കുന്നതെന്ന വിവരമാണു പൊലീസ് തേടുന്നത്. കന്നഡ സീരിയൽ താരങ്ങളായ അഭിഷേക് ദാസ്, ഗീത ഭാരതി ഭട്ട് എന്നിവരെയും പൊലീസ് വിളിച്ചുവരുത്തി. നടൻ യോഗേഷ്, ക്രിക്കറ്റ് താരം എൻ.സി അയ്യപ്പ എന്നിവരെ വീണ്ടും ചോദ്യം ചെയ്തേക്കും.
നടിമാരായ രാഗിണി ദ്വിവേദിക്കും സഞ്ജന ഗൽറാണിക്കുമൊപ്പം അറസ്റ്റിലായ ലഹരി പാർട്ടി സംഘാടകൻ വിരേൻ ഖന്നയുടെ മൊബൈലിൽ നിന്ന് ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ മക്കളുടെ ഫോൺ നമ്പരുകൾ ലഭിച്ചതായി പൊലീസ് അറിയിച്ചു.
ബെംഗളൂരു നഗരപരിധിയിലെ ഒരു എംഎൽഎയുടെ മകനുമായി വിരേന് അടുത്ത ബന്ധമുണ്ടെന്നും സൂചനയുണ്ട്. ഇയാളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും അന്വേഷിക്കുന്നു.