ആംനെസ്റ്റി ഇന്ത്യയിലെ പ്രവർത്തനം നിർത്തി; കേന്ദ്ര സർക്കാരിന്റെ പ്രതികാരമെന്ന് സംഘടന
Mail This Article
ന്യൂഡൽഹി ∙ രാജ്യാന്തര മനുഷ്യാവകാശ സംഘടന ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യയിലെ പ്രവർത്തനങ്ങൾ നിർത്തിവച്ചു. ബാങ്ക് അക്കൗണ്ടുകൾ കേന്ദ്ര സർക്കാർ അന്യായമായി മരവിപ്പിച്ചതിനെത്തുടർന്നു പ്രവർത്തനം നിർത്തുകയാണെന്നും ജീവനക്കാരെ പിരിച്ചുവിടുകയാണെന്നും സംഘടന അറിയിച്ചു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു റിപ്പോർട്ടുകൾ നൽകിയതിന്റെ പേരിലാണ് ഈ വേട്ടയാടലുകളെന്നും വ്യക്തമാക്കി.
ഡൽഹി കലാപവേളയിലും ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം എടുത്തുകളഞ്ഞ ശേഷവും മനുഷ്യാവകാശങ്ങൾ ലംഘിക്കപ്പെടുന്നതായി ഈ റിപ്പോർട്ടുകളിൽ വിമർശിച്ചിരുന്നു. സർക്കാരിന്റെ പ്രവർത്തനം സുതാര്യമായിരിക്കണമെന്ന് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഉൾപ്പെടെ ഉപയോഗിച്ചു പ്രതികാര നടപടി ആരംഭിച്ചത്. വ്യാജ ആരോപണങ്ങൾ മറയാക്കി മനുഷ്യാവകാശ സംഘടനകൾക്കു നേരെ കേന്ദ്ര സർക്കാർ നടത്തുന്ന വേട്ടയാടലിന്റെ ഒടുവിലത്തെ ഉദാഹരണമാണിത് – ആംനെസ്റ്റി ഇന്റർനാഷനൽ ഇന്ത്യ ഘടകം എക്സിക്യൂട്ടീവ് ഡയറക്ടർ അവിനാഷ് കുമാർ കുറ്റപ്പെടുത്തി.
അതേസമയം, അനുമതിയില്ലാതെ വിദേശ ഫണ്ട് സ്വീകരിച്ചതിന് ആംനെസ്റ്റിക്കെതിരെ ഇഡി അന്വേഷണം നടക്കുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.