ADVERTISEMENT

രാഷ്ട്രീയത്തിൽ റാം വിലാസ് പാസ്വാന്റെ പേരിൽ ഒന്നിലധികം റെക്കോർഡുകളുണ്ട്. ബിഹാർ നിയമസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളതിൽ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎ, 6 പ്രധാനമന്ത്രിമാരുടെ കീഴിൽ മന്ത്രി... 1969 ൽ ബിഹാർ നിയമസഭയിലേക്കു വിജയിച്ചതു മുതൽ അരനൂറ്റാണ്ടായി തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിലുള്ള രാജ്യത്തെ അപൂർവം നേതാക്കളിലൊരാളാണു റാം വിലാസ് പാസ്വാൻ.

വി.പി. സിങ് മന്ത്രിസഭയിൽ തൊഴിൽക്ഷേമ മന്ത്രിയായിരിക്കെ പാസ്വാന്റെ നിർണായക ഇടപെടലുകളാണു മണ്ഡൽ കമ്മിഷൻ റിപ്പോർട്ട് അംഗീകരിക്കാൻ വഴിയൊരുക്കിയത്. വാജ്പേയി സർക്കാരിന്റെ ആദ്യ വർഷങ്ങളിൽ വാർത്താവിനിമയ പരിഷ്കരണ നടപടികൾക്കു ചുക്കാൻ പിടിച്ചതും പാസ്വാനായിരുന്നു. റെയിൽവേ മന്ത്രിയായിരിക്കെ, ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും തൊഴിലവസരങ്ങൾ ഉണ്ടാക്കാനും അദ്ദേഹം വലിയ ശ്രമങ്ങൾ നടത്തി.

കഴിഞ്ഞ നൂറ്റാണ്ടിലെ അവസാന ദശകങ്ങളിൽ ബിജെപി, കോൺഗ്രസ്, മൂന്നാം മുന്നണി എന്നിവയുമായി കാലാകാലങ്ങളിൽ സഖ്യങ്ങളുണ്ടാക്കി പാസ്വാന്റെ കക്ഷി അതിജീവിച്ചു. രാജ്യത്തെ പ്രധാന സോഷ്യലിസ്റ്റ് പാർട്ടിയുടെയും അതിന്റെ തുടർച്ചയായ ജനതാപാർട്ടി, ജനതാദൾ എന്നിവയുടെയും ഭാഗമായിരുന്ന പാസ്വാൻ, ലാലു പ്രസാദിനോടും കുടുംബത്തോടും കലഹിച്ചാണ് 2000 ൽ ആ ബന്ധം അവസാനിപ്പിച്ചത്.

മൂന്നാം മുന്നണി സ്വപ്നം അവസാനിച്ചതോടെ ചില അഭ്യുദയകാംക്ഷികൾ അദ്ദേഹത്തോടു ബിജെപിയിലോ കോൺഗ്രസിലോ ചേരാൻ ഉപദേശിച്ചു. എന്നാൽ, യുപിയിൽ ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) നേടിയ ജയം പാസ്വാനെ സാഹസികനാക്കി, അദ്ദേഹം ലോക് ജനശക്തി പാർട്ടി ഉണ്ടാക്കി. സഖ്യകക്ഷികളുമായി ചേർന്ന് എൽജെപിക്ക് ഏതാനും സീറ്റുകൾ നേടാനായി. 2004 ൽ യുപിഎ സർക്കാരിന്റെ ഭാഗമായി. 2014 ലും 2019 ലും മോദിസർക്കാരിലും ചേർന്നു.

1977ൽ ഹാജിപ്പുർ ലോക്‌സഭാ മണ്ഡലത്തിൽനിന്നു കന്നിമൽസരത്തിൽ നേടിയ ഉജ്വല വിജയം ഇന്ത്യൻ രാഷ്‌ട്രീയ ചരിത്രത്തിലെ തിളങ്ങുന്ന അധ്യായമാണ്. കോൺഗ്രസിന്റെ ബാലേശ്വർ റാമിനെ 4,24,545 വോട്ടുകൾക്കാണ് അദ്ദേഹം തറപറ്റിച്ചത്. ലോക റെക്കോർഡ് നേടിയ ഭൂരിപക്ഷം. പിന്നീട് 1989 ൽ ഇതേ മണ്ഡലത്തിൽ പാസ്വാന്റെ ഭൂരിപക്ഷം 5,04,448 ആയി ഉയർന്നു. വിവിധ ഘട്ടങ്ങളിലായി 5 പ്രാവശ്യം ഹാജിപ്പുരിൽ നിന്ന് പാസ്വാൻ തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

English Summary: Ram Vilas Paswan politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com