മരിക്കാത്തയാൾ 8 മണിക്കൂർ ഫ്രീസറിൽ; ജീവന്റെ തുടിപ്പറിഞ്ഞത് അയൽക്കാർ
Mail This Article
സേലം ∙ ശൂരമംഗലം കന്തംപട്ടിയിൽ എഴുപത്തിനാലുകാരനെ ജീവനോടെ ‘ഫ്രീസറിലടച്ച്’ ബന്ധുക്കൾ. ഓൾഡ് ഹൗസിങ് ബോർഡ് ഭാഗത്തു താമസിക്കുന്ന ബാലസുബ്രഹ്മണ്യകുമാറിനെയാണു മൃതദേഹം സൂക്ഷിക്കുന്ന ഫ്രീസറിൽ മണിക്കൂറുകളോളം കിടത്തിയത്. ഇദ്ദേഹത്തിന്റെ സഹോദരനും സഹോദരിയുടെ മക്കൾക്കുമെതിരെ കേസെടുത്തു. ഇവർക്കു മനോദൗർബല്യമുള്ളതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ടായിരുന്നു സംഭവം. ബാലസുബ്രഹ്മണ്യകുമാറും ബന്ധുക്കളും ഒരു വീട്ടിലായിരുന്നു താമസം. ആരോഗ്യപ്രശ്നങ്ങളെത്തുടർന്നു അദ്ദേഹത്തെ അടുത്തിടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തിരികെ വീട്ടിലെത്തിച്ചെങ്കിലും കിടപ്പിലായി. പരിചരിക്കാൻ ആളില്ലാതായതോടെ സഹോദരൻ ഫ്രീസർ വരുത്തുകയായിരുന്നെന്നു പൊലീസ് അറിയിച്ചു.
ഫ്രീസറിൽ കിടത്തിയ ശേഷം അയൽവാസികളോട് അദ്ദേഹം മരിച്ചതായി അറിയിച്ചു. എട്ടു മണിക്കൂറോളം കഴിഞ്ഞു ബന്ധുക്കളും അയൽവാസികളും എത്തിയപ്പോൾ ഫ്രീസറിനുള്ളിൽ അനക്കമുള്ളതായി തിരിച്ചറിഞ്ഞു. തുടർന്നു പൊലീസിനെ അറിയിച്ചു. എന്നാൽ, സഹോദരൻ ആരെയും വീട്ടിലേക്കു പ്രവേശിക്കാൻ അനുവദിച്ചില്ല. പൊലീസ് ആംബുലൻസുമായി എത്തി ബാലസുബ്രഹ്മണ്യൻകുമാറിനെ സേലം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരോഗ്യനിലയിൽ പുരോഗതിയുള്ളതായി ആശുപത്രി അധികൃതർ അറിയിച്ചു.
English Summary: 74-Year-Old Man Rescued From Freezer; Family Allegedly Waited For Death