ഡിജിറ്റൽ മാധ്യമപ്രവർത്തകർക്കും അക്രഡിറ്റേഷൻ പരിഗണിക്കും
Mail This Article
ന്യൂഡൽഹി ∙ ഡിജിറ്റൽ മാധ്യമങ്ങളിലെ ജേണലിസ്റ്റുകൾ, ക്യാമറാമാൻ, വിഡിയോഗ്രഫർ തുടങ്ങിയവർക്കും പിഐബി അക്രഡിറ്റേഷൻ നൽകുന്ന കാര്യം പരിഗണിക്കുമെന്നു കേന്ദ്രസർക്കാർ.
ഡിജിറ്റൽ മാധ്യമങ്ങളിൽ 26% വിദേശനിക്ഷേപം അനുവദിച്ചതു വിവിധ മാധ്യമങ്ങളിൽ നിന്നുള്ള വാർത്തകൾ ശേഖരിച്ചു നൽകുന്ന ന്യൂസ് അഗ്രഗേറ്ററുകൾക്കും ബാധകമായിരിക്കുമെന്നും സർക്കാർ വിശദീകരിച്ചു.
വാർത്താ മാധ്യമങ്ങളിൽ 100% വിദേശ നിക്ഷേപം അനുവദിച്ചതോടൊപ്പം ഡിജിറ്റൽ മാധ്യമങ്ങൾക്ക് 26% വരെ നിക്ഷേപമാണ് അനുവദിച്ചിരുന്നത്. കേന്ദ്രസർക്കാർ മുഖേനയാണ് നിക്ഷേപം അനുവദിക്കുക.
ഇന്ത്യയിൽ റജിസ്റ്റർ ചെയ്തതോ പ്രവർത്തിക്കുന്നതോ ആയ വെബ്സൈറ്റുകൾ, ആപ്പുകൾ, ഡിജിറ്റൽ മാധ്യമങ്ങൾക്കു നേരിട്ടോ അല്ലാതെയോ വാർത്തകൾ നൽകുന്ന ന്യൂസ് ഏജൻസികൾ, വിവിധ സ്രോതസ്സുകളിൽ നിന്ന് സോഫ്റ്റ്‌വെയറോ വെബ് ആപ്ലിക്കേഷനോ ഉപയോഗിച്ചു വാർത്ത ഏകോപിപ്പിച്ചു നൽകുന്ന ന്യൂസ് അഗ്രഗേറ്ററുകൾ (ഗൂഗിൾ ന്യൂസ് പോലെയുള്ളവ) തുടങ്ങിയവയ്ക്കും ഇതു ബാധകമാണെന്നു സർക്കാർ വ്യക്തമാക്കുന്നു.
വിദേശനാണയ വിനിമയച്ചട്ടം, എഫ്ഡിഐ നയം എന്നിവയ്ക്കനുസൃതമായി പ്രവർത്തിക്കുന്നതു സ്ഥാപനത്തിന്റെ ബാധ്യതയാണ്.ഇത്തരം സ്ഥാപനങ്ങളുടെ ഡയറക്ടർ ബോർഡിൽ ഭൂരിഭാഗവും ഇന്ത്യക്കാരാകണം. സിഇഒ ഇന്ത്യക്കാരനാവണം.
60 ദിവസത്തിൽ കൂടുതൽ സ്ഥാപനത്തിൽ ജോലിചെയ്യുന്ന വിദേശ പൗരന്മാർക്ക് ആവശ്യമായ സെക്യൂരിറ്റി ക്ലിയറൻസ് വാങ്ങുകയും വേണം. പ്രിന്റ്, ദൃശ്യമാധ്യമങ്ങൾക്കുള്ളതു പോലെ ഡിജിറ്റൽ മാധ്യമങ്ങൾക്കും സ്വയംനിയന്ത്രണ അതോറിറ്റി രൂപീകരിക്കാനും വാർത്താ വിനിമയ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Accreditation for digital media persons