സംഘടനാ തിരഞ്ഞെടുപ്പിന് കോൺഗ്രസ് ഒരുക്കം തുടങ്ങി
Mail This Article
ന്യൂഡൽഹി ∙ സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള നടപടിക്രമങ്ങൾക്കു കോൺഗ്രസ് തുടക്കമിട്ടു. മുതിർന്ന നേതാവ് മധുസൂദൻ മിസ്ത്രിയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ തിരഞ്ഞെടുപ്പുസമിതി ഇതു സംബന്ധിച്ച പ്രാരംഭ ചർച്ചകൾ നടത്തി. പ്രസിഡന്റിനു പുറമേ പ്രവർത്തകസമിതി അംഗങ്ങളെയും തിരഞ്ഞെടുപ്പിലൂടെ കണ്ടെത്തും.
എഐസിസി പ്രതിനിധികൾക്കാണ് വോട്ട് ചെയ്യാനുള്ള അവകാശം. മരിച്ചവരെയും ഭാരവാഹിത്വം നഷ്ടപ്പെട്ടവരെയും ഒഴിവാക്കി പ്രതിനിധികളുടെ പട്ടികയ്ക്ക് അന്തിമ രൂപം നൽകാനുള്ള നടപടി ആരംഭിച്ചു.
കോവിഡ് ഭീതി അകന്നാലുടൻ തിരഞ്ഞെടുപ്പു നടത്താനാണ് ആലോചന. ജനുവരിയിൽ നടത്താൻ സാധിക്കുമെന്നാണു പ്രതീക്ഷ. തിരഞ്ഞെടുപ്പിനു പിന്നാലെ എഐസിസി സമ്മേളിച്ച് പുതിയ പ്രസിഡന്റിനെ അവരോധിക്കുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു.
സമഗ്ര അഴിച്ചുപണി ആവശ്യപ്പെട്ട് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിക്ക് 23 നേതാക്കൾ കത്തയച്ചതിനു പിന്നാലെയാണു സംഘടനാ തിരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങളിലേക്കു പാർട്ടി കടന്നത്. 2017 ലാണ് ഏറ്റവുമൊടുവിൽ തിരഞ്ഞെടുപ്പു നടന്നത്. അന്ന് എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ട രാഹുൽ ഗാന്ധി 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിക്കു പിന്നാലെ സ്ഥാനമൊഴിഞ്ഞു.
പ്രസിഡന്റ് സ്ഥാനം വീണ്ടും ഏറ്റെടുക്കാൻ രാഹുൽ ഇനിയും സന്നദ്ധതയറിയിച്ചിട്ടില്ല. ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിനുശേഷം ഇക്കാര്യത്തിൽ രാഹുൽ തീരുമാനമറിയിക്കുമെന്നാണു പാർട്ടിയുടെ പ്രതീക്ഷ. മത്സരിക്കാനില്ലെന്ന തീരുമാനത്തിൽ രാഹുൽ ഉറച്ചുനിന്നാൽ, നെഹ്റു–ഗാന്ധി കുടുംബത്തിനു പുറത്തു നിന്നുള്ളവർ തിരഞ്ഞെടുപ്പു കളത്തിലിറങ്ങും. ചേരിതിരിഞ്ഞുള്ള പോരാട്ടത്തിനും അതു വഴിയൊരുക്കും.
English Summary: Congress prepares for Congress organisation election