ADVERTISEMENT

ന്യൂഡൽഹി ∙ ഹത്രസിൽ പെൺകുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ലവ്കുശിന്റെ വീട്ടിൽ സിബിഐ നടത്തിയ റെയ്ഡിൽ രക്തം പുരണ്ട വസ്ത്രം കണ്ടെടുത്തു. ഇയാളുടെ മാതാപിതാക്കളെ ചോദ്യം ചെയ്ത ശേഷമായിരുന്നു റെയ്ഡ്. 

എന്നാൽ, വസ്ത്രം ലവ്കുശിന്റെ സഹോദരന്റേതാണെന്നും അതിലുളളത് ചുവന്ന പെയിന്റ് ആണെന്നും ബന്ധുക്കൾ പറഞ്ഞു. അറസ്റ്റിലായ 4 പേരെയും ചോദ്യം ചെയ്യലിനു കസ്റ്റഡിയിൽ വാങ്ങാൻ സിബിഐ നടപടിയാരംഭിച്ചു.

ഇതിനിടെ, സംഭവത്തിൽ യുപി ആഭ്യന്തര സെക്രട്ടറി ഭഗവാൻ സ്വരൂപിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സമിതി (എസ്ഐടി) അന്വേഷണം പൂർത്തിയാക്കി. പെൺകുട്ടിയും പ്രതികളും തമ്മിൽ ഏതെങ്കിലും രീതിയിലുള്ള ബന്ധമുണ്ടോയെന്നാണു സമിതി പ്രധാനമായും അന്വേഷിച്ചത്. കേസിലെ മുഖ്യപ്രതി സന്ദീപും പെൺകുട്ടിയുടെ സഹോദരനും 5 മാസത്തിനിടെ നൂറിലേറെ തവണ ഫോണിൽ സംസാരിച്ചിരുന്നതായി സമിതി മുൻപ് പറഞ്ഞിരുന്നു. അന്വേഷണ റിപ്പോർട്ട് ഇന്ന് സംസ്ഥാന സർക്കാരിനു കൈമാറും. റിപ്പോർട്ട് സിബിഐയും പരിശോധിക്കും.

ഹത്രസിൽ ജീവിക്കാൻ ഭയമാണെന്നും ഡൽഹിയിലേക്കു താമസം മാറാൻ സംസ്ഥാന സർക്കാർ സഹായിക്കണമെന്നും പെൺകുട്ടിയുടെ സഹോദരൻ പറഞ്ഞു. കേസ് നടപടികൾ യുപിക്കു പുറത്തേക്കു മാറ്റണമെന്ന് ഇദ്ദേഹം  ആവശ്യപ്പെട്ടിരുന്നു.

വ്യാജ ചിത്രം: പരാതി ഹൈക്കോടതിയിൽ

ഹത്രസിൽ പീഡനത്തിനിരയായി മരിച്ച ദലിത് പെൺകുട്ടിയുടെ ചിത്രമെന്ന പേരിൽ മറ്റൊരു സ്ത്രീയുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നതായി പരാതി. മരണമടഞ്ഞ തന്റെ ഭാര്യയുടെ ചിത്രം ഇത്തരത്തിൽ പ്രചരിക്കുന്നെന്ന് ആരോപിച്ചാണ് പരാതിക്കാരൻ ഡൽഹി ഹൈക്കോടതിയെ സമീപിച്ചത്. പരാതി അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര സർക്കാരിന് ജസ്റ്റിസ് നവീൻ ചാവ്ള നിർദേശം നൽകി.

English Summary: Dress with blood stains found from Hathras rape case accused house

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com