റഷ്യൻ വാക്സീന് ഇന്ത്യയിൽ പരീക്ഷണാനുമതി
Mail This Article
ന്യൂഡൽഹി ∙ റഷ്യയുടെ കോവിഡ് വാക്സീൻ ‘സ്പുട്നിക് 5’ന്റെ പരീക്ഷണം ഇന്ത്യയിലും നടത്തും. ഇതുമായി സഹകരിക്കുന്ന ഇന്ത്യൻ മരുന്നുകമ്പനി ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ തീരുമാനം.
എന്നാൽ നേരിട്ടു മൂന്നാം ഘട്ട പരീക്ഷണം തുടങ്ങാനാകില്ല. കുറച്ചുപേരിൽ രണ്ടാം ഘട്ട പരീക്ഷണത്തിനു ശേഷം മൂന്നാം ഘട്ടത്തിലേക്കു കടന്നാൽ മതിയെന്നാണു നിർദേശം. മൊത്തം 1500 വൊളന്റിയർമാരിലായിരിക്കും പരീക്ഷണം.
പരീക്ഷണം പൂർത്തിയാകും മുൻപ് റഷ്യ വാക്സീൻ ഇറക്കിയതു വഴി വിവാദമായിരുന്നു. തുടർന്ന് ആദ്യ ഘട്ട പരീക്ഷണ വിവരങ്ങൾ ഇന്ത്യയ്ക്ക് കൈമാറിയതിന്റെ അടിസ്ഥാനത്തിലാണ് അനുമതി നൽകിയത്. റഷ്യയിലും മൂന്നാം ഘട്ട പരീക്ഷണം പുരോഗമിക്കുന്നതേയുള്ളു. നിലവിൽ ഇന്ത്യയിൽ മൂന്നാം ഘട്ട പരീക്ഷണത്തിന് അനുമതിയുള്ളത് ഓക്സ്ഫഡ് വാക്സീനു മാത്രമാണ്.
വാക്സീൻ: ആദ്യം 30 കോടി പേർക്ക്
ന്യൂഡൽഹി ∙ കോവിഡിനെതിരെ അംഗീകൃത വാക്സീൻ ലഭ്യമായാൽ, ഇന്ത്യയിൽ ആദ്യം നൽകുക 30 കോടി ആളുകൾക്ക്. ഇതിനായി 60 കോടി ഡോസ് വാക്സീൻ വേണ്ടി വരും. വാക്സീൻ വിതരണവുമായി ബന്ധപ്പെട്ട തീരുമാനങ്ങളെടുക്കുന്ന വിദഗ്ധ സമിതിയാണ് ഈ നിർദേശം പരിഗണിക്കുന്നത്. അടുത്ത മാസം ആദ്യത്തോടെ ഇക്കാര്യങ്ങളിൽ അന്തിമ തീരുമാനമാകുമെന്ന് ആരോഗ്യമന്ത്രാലയം സൂചിപ്പിക്കുന്നു.
ആരോഗ്യപ്രവർത്തകരും പൊലീസുകാരും ശുചീകരണ തൊഴിലാളികളും അടക്കം കോവിഡ് പ്രതിരോധത്തിന്റെ മുൻനിരയിലുള്ളവർ, മറ്റ് ഗുരുതര രോഗങ്ങൾ ഉള്ളവർ തുടങ്ങിയവർക്കു മുൻഗണന നൽകിയാണ് വാക്സീൻ സ്വീകരിക്കേണ്ടവരുടെ പട്ടിക തയാറാക്കുക.
Content Highlights: Permission granted for Russian vaccine in India