കമൽനാഥ് താരപട്ടികയ്ക്ക് പുറത്ത്
Mail This Article
ന്യൂഡൽഹി∙ മധ്യപ്രദേശ് മുൻമുഖ്യമന്ത്രി കമൽനാഥിനെ കോൺഗ്രസിന്റെ ‘താരപ്രചാരക’ പട്ടികയിൽനിന്നു തിരഞ്ഞെടുപ്പു കമ്മിഷൻ ഒഴിവാക്കി. മാതൃകാ പെരുമാറ്റച്ചട്ടം നിരന്തരമായി ലംഘിച്ചതു കൊണ്ടാണിതെന്നു കമ്മിഷൻ വ്യക്തമാക്കി. മധ്യപ്രദേശ് ഉപതിരഞ്ഞെടുപ്പുകളുടെ പ്രചാരണ പ്രസംഗങ്ങളിൽ ബിജെപി സ്ഥാനാർഥിയും മുൻ കോൺഗ്രസ് നേതാവുമായ ഇമാർതി ദേവിക്കെതിരെ കമൽനാഥ് നടത്തിയ പരാമർശങ്ങൾക്കെതിരെ കമ്മിഷൻ അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
ഇനി കമൽനാഥ് നടത്തുന്ന പ്രചാരണങ്ങളുടെ ചെലവുകൾ അതതു സ്ഥാനാർഥികൾ വഹിക്കേണ്ടി വരും. ചട്ടങ്ങൾ പ്രകാരം നിബന്ധനകൾക്കു വിധേയമായി, താരപ്രചാരകരുടെ ചെലവുകൾ തിരഞ്ഞെടുപ്പു ചെലവുകളിൽ ഉൾപ്പെടുത്തേണ്ടതില്ല. ദേശീയ പാർട്ടികൾക്ക് 40 പേരെ വരെ താരപ്രചാരകരാക്കാം. ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ്‌വർഗിയ പ്രചാരണത്തിനിടെ കമൽനാഥിനെയും കോൺഗ്രസ് നേതാവ് ദിഗ്‌വിജയ് സിങ്ങിനെയും ‘ചുന്നു–മുന്നു ഭായ്’ എന്നു വിളിച്ചതും പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാണെന്നു തിരഞ്ഞെടുപ്പു കമ്മിഷൻ അറിയിച്ചു.
Content highlights: Kamal Nath no longer star campaigner