പരിഹസിച്ച് മോദി, നിതീഷും മോദിയും ബിഹാർ കൊള്ളയടിച്ചെന്ന് രാഹുൽ
Mail This Article
പട്ന ∙ മഹാസഖ്യത്തിലെ കോൺഗ്രസിനെയും ഇടതുപക്ഷത്തെയും കടന്നാക്രമിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിഹാർ തിരഞ്ഞെടുപ്പു പ്രചാരണത്തിനു സമാപനം. ഇന്നലെ അരാരിയ, സഹർസ എന്നിവിടങ്ങളിലായിരുന്നു മോദിയുടെ റാലികൾ.
ദാരിദ്ര്യ നിർമാർജനം, കാർഷിക കടാശ്വാസം തുടങ്ങിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്തതിനാലാണ് കോൺഗ്രസിന് പാർലമെന്റിലെ ഇരുസഭകളിലെയും അംഗങ്ങളെ കൂട്ടിയാലും ഇന്നു 100 തികയാത്തതെന്നു മോദി പരിഹസിച്ചു. യുപിയിലും ബിഹാറിലും കോൺഗ്രസ് നാലാമത്തെയും അഞ്ചാമത്തെയും സ്ഥാനത്താണ്. ബിഹാർ ജനത യുവരാജ് ജോഡിയെ (രാഹുൽ – തേജസ്വി) നിരാകരിച്ചുവെന്നാണു വോട്ടെടുപ്പിൽ ലഭിക്കുന്ന സൂചനയെന്നു മോദി പറഞ്ഞു.
മോദിയും നിതീഷും ബിഹാർ കൊള്ളയടിച്ചു: രാഹുൽ
നോട്ട് നിരോധനവും ജിഎസ്ടിയും കർഷക നിയമങ്ങളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും മുഖ്യമന്ത്രി നിതീഷ് കുമാറും ബിഹാർ ജനതയെ കൊള്ളയടിച്ചെന്നു കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വികസനത്തിലും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും ഇവർ വാഗ്ദാനങ്ങളൊന്നും പാലിച്ചില്ല. കതിഹാറിലും കിഷൻഗഞ്ചിലും തിരഞ്ഞെടുപ്പു റാലികളിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ബിഹാറിലെ കർഷകരും യുവജനങ്ങളും മഹാസഖ്യത്തെ അധികാരത്തിലെത്തിക്കാൻ തീരുമാനിച്ചുകഴിഞ്ഞെന്ന് രാഹുൽ പറഞ്ഞു.
English Summary: Bihar Election