മധ്യപ്രദേശിൽ 3 മന്ത്രിമാർ തോറ്റു
Mail This Article
ന്യൂഡൽഹി ∙ മധ്യപ്രദേശിൽ ജ്യോതിരാദിത്യ സിന്ധ്യയ്ക്കൊപ്പം കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നവരിൽ 3 മന്ത്രിമാർ ഉപതിരഞ്ഞെടുപ്പിൽ തോറ്റു. ഇതിൽ കമൽനാഥ് തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെ അപകീർത്തിപ്പെടുത്തിയെന്ന് വിവാദമുയർത്തിയ മന്ത്രി ഇമാർതി ദേവിയും ഉൾപ്പെടും.
ദബ്രയിൽ ഇമാർതി ദേവി 7633 വോട്ടുകൾക്കും ദിമാനിയിൽ മന്ത്രി ഗിരിരാജ് ധൻദോത്തിയ 26,467 വോട്ടുകൾക്കുമാണു പരാജയപ്പെട്ടത്. സുമാവ്‌ലിയിൽ മന്ത്രി അദൽസിങ് കൽസാന 10,947 വോട്ടിന് അജബ്സിങ് ഖുഷ്‌വാഹയോടു തോറ്റു. സിന്ധ്യയുടെ മറ്റൊരു വിശ്വസ്തനായ മുന്നാലാൽ ഗോയൽ ഗ്വാളിയർ ഈസ്റ്റിൽ 8555 വോട്ടിനു സതീഷ് സിക്കർവാളിനോടു തോറ്റു.
2018 ലെ തിരഞ്ഞെടുപ്പിൽ അദൽസിങും മുന്നാലാലും മത്സരിച്ചപ്പോൾ തോറ്റ ബിജെപി സ്ഥാനാർഥികളാണ് അജബ്സിങ്ങും സതീഷും. ബിജെപി വിട്ടു കോൺഗ്രസിലേക്കു വന്നവരാണിവർ.
ഗോഹദിൽ സിന്ധ്യ അനുകൂലി രൺവീർ ജാതവിന്റെ തോൽവിക്കു പിന്നിൽ ടിക്കറ്റ് നിഷേധിക്കപ്പെട്ട മുൻ ബിജെപി മന്ത്രി ലാൽസിങ് ആര്യയാണെന്ന് ആരോപണമുയർന്നിട്ടുണ്ട്. കോൺഗ്രസിന്റെ മേവാറാം ജാതവാണ് ഇവിടെ ജയിച്ചത്.
26 എംഎൽഎമാർ പാർട്ടി വിട്ടതോടെ 87 സീറ്റിലേക്കു ചുരുങ്ങിയ കോൺഗ്രസിന്റെ അംഗ സംഖ്യ ഉപതിരഞ്ഞെടുപ്പുകളോടെ 96 ആയി. ഒരു സീറ്റിൽ ഇനിയും തിരഞ്ഞെടുപ്പു നടക്കാനുണ്ട്.