യുപിയിൽ ബാലികയെ കൊന്ന് കരൾ ചൂഴ്ന്നെടുത്ത സംഭവം; ക്രൂരത കാട്ടിയത് ബന്ധുക്കൾ
Mail This Article
ലക്നൗ ∙ ദീപാവലി സന്ധ്യയിൽ കാൻപുരിലെ ഗ്രാമത്തിൽ ഇരുട്ടുവീണിട്ടും വീടണയാതിരുന്ന 7 വയസ്സുകാരിയെ തേടിയിറങ്ങിയ ഉറ്റവർക്കു പിടിവള്ളിയായത് അയൽക്കാരിലൊരാൾ ഓർത്തുവച്ച കാര്യം. ബാലികയെ അവസാനം കണ്ടത് അങ്കുലിനൊപ്പമാണെന്നാണു കുട്ടിയുടെ പിതാവ് കരൺ കുറിലിനോട് അയൽവാസി പറഞ്ഞത്.
അകന്ന ബന്ധു കൂടിയായ അങ്കുലിനെ വീട്ടുകാർ ഉടൻ ചോദ്യം ചെയ്തു. തനിക്കൊപ്പം ബാലിക അൽപനേരം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും പിന്നെ എവിടേക്കു പോയെന്ന് അറിയില്ലെന്നുമായിരുന്നു മറുപടി.
രാത്രി പത്തോടെ പൊലീസ് എത്തി. എഫ്ഐആറിൽ ആദ്യം പേരു ചേർത്ത 5 പേരിൽ അങ്കുലും ഉണ്ടായിരുന്നു. കുറ്റസമ്മതത്തെ തുടർന്ന് ബീരന്റെ പേരും ചേർത്തു. മക്കളില്ലാതിരുന്ന പരശുറാം– സുനൈന ദമ്പതികൾക്ക് ദുർമന്ത്രവാദത്തിന്റെ ഭാഗമായി സേവിക്കാനുള്ള കരളിനു വേണ്ടിയാണു ബാലികയെ കൊലപ്പെടുത്തിയത്. പിറ്റേന്നു രാവിലെ പാടത്ത് ഗ്രാമീണരായ സ്ത്രീകളാണു ബാലികയുടെ മൃതദേഹം കണ്ടത്.
ദലിത് വിഭാഗമായ ചമാർ സമുദായത്തിൽപ്പെട്ടവരാണു കൊല്ലപ്പെട്ട ബാലികയുടെ വീട്ടുകാരും പ്രതികളും. സംഭവത്തിൽ ഉൾപ്പെട്ട എല്ലാവരും അകന്ന ബന്ധുക്കളാണെന്ന് ഗ്രാമമുഖ്യൻ സുമൻ അഗ്നിഹോത്രി പറഞ്ഞു.