മരണമടഞ്ഞ കോവിഡ് പോരാളികളുടെ മക്കൾക്കായി 5 മെഡിക്കൽ സീറ്റ്
Mail This Article
ന്യൂഡൽഹി ∙ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമായവരുടെ മക്കൾക്കായി അഖിലേന്ത്യാ ക്വോട്ടയിൽ 5 എംബിബിഎസ് സീറ്റുകൾ നീക്കിവച്ച് രാജ്യത്തിന്റെ ആദരം. ഈ വർഷത്തെ നീറ്റ് റാങ്ക്‌ലിസ്റ്റിൽനിന്നാകും പ്രവേശനമെന്നു കേന്ദ്ര ആരോഗ്യമന്ത്രി ഡോ. ഹർഷ്‌വർധൻ പറഞ്ഞു. മെഡിക്കൽ കൗൺസലിങ് കമ്മിറ്റി ഓൺലൈനായി പ്രത്യേക അപേക്ഷ സ്വീകരിക്കും.
കോവിഡ് പോരാളിയായിരുന്നുവെന്നു സംസ്ഥാന സർക്കാർ സാക്ഷ്യപ്പെടുത്തണം. സർക്കാർ, സ്വകാര്യ മേഖലകളിലുള്ളവരെ പരിഗണിക്കും. നേരത്തേ, ചണ്ഡിഗഡ് സർവകലാശാലയും ഫഗ്‍വാരയിലെ എൽപി സർവകലാശാലയും ഇത്തരത്തിൽ സീറ്റും ഫീസിളവും പ്രഖ്യാപിച്ചിരുന്നു.
കോവിഡ് പോരാളികൾ ആരൊക്കെ ?
സർക്കാർ, സ്വകാര്യ മേഖലയിലെ നഴ്സുമാർ, ഡോക്ടർമാർ, സ്പെഷലിസ്റ്റുകൾ, ആശുപത്രി ഡ്രൈവർമാർ, പാരാമെഡിക്കൽ ജീവനക്കാർ, ടെക്നിഷ്യൻമാർ, ആശാ വർക്കർമാർ, ശുചീകരണ ജീവനക്കാർ, വാർഡ് ബോയ്സ്, മേൽപ്പറഞ്ഞ വിഭാഗങ്ങളിൽ വിരമിച്ചവർ, കരാർ / ദിവസവേതന തൊഴിലാളികൾ, കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെയും സ്വയംഭരണ ആരോഗ്യസ്ഥാപനങ്ങളുടെയും പുറംകരാർ ജീവനക്കാർ എന്നിവരെ കോവിഡ് പോരാളികളായി പരിഗണിക്കും. പൊലീസ് അടക്കം കൂടുതൽ വിഭാഗങ്ങൾ ഈ ഗണത്തിൽ വരുമോയെന്നതു പ്രവേശന മാർഗരേഖ തയാറാക്കുമ്പോൾ വ്യക്തമാക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു.
English Summary: Five seats dedicated for children of covid warriors