ADVERTISEMENT

ന്യൂഡൽഹി ∙ നേതൃതലത്തിലെ ഭിന്നതകൾ മാത്രമല്ല, കോൺഗ്രസിന് നിലപാടുകളിൽ വ്യക്തതയുമില്ലെന്ന വിമർശനം ശക്തമായതാണ് പുതിയ 3 സമിതികൾ രൂപീകരിക്കാൻ പാർട്ടിയെ പ്രേരിപ്പിച്ചത്. സാമ്പത്തികം, വിദേശം, ആഭ്യന്തര സുരക്ഷ എന്നീ വിഷയങ്ങളിൽ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് കോൺഗ്രസ് അധ്യക്ഷയെ ധരിപ്പിക്കുകയാണ് സമിതികളുടെ ചുമതല.
കഴിഞ്ഞ ഓഗസ്റ്റിൽ 23 നേതാക്കൾ പാർട്ടിയുടെ പ്രവർത്തന രീതിയിൽ അതൃപ്തി വ്യക്തമാക്കി സോണിയ ഗാന്ധിക്ക് കത്തെഴുതിയിരുന്നു. അതിനുശേഷം, പ്രവർത്തക സമിതി പുനഃസംഘടിപ്പിച്ചു, ജനറൽ സെക്രട്ടറിതലത്തിൽ അഴിച്ചുപണിയുണ്ടായി. സംഘടന– പ്രവർത്തന കാര്യങ്ങളിൽ അധ്യക്ഷയെ ഉപദേശിക്കാൻ സമിതിയുണ്ടാക്കി. ഇതിനു പുറമേ സർക്കാർ കൊണ്ടുവരുന്ന ഓർഡിനൻസുകളിൽ നിലപാടു തയാറാക്കാൻ സമിതിയുമുണ്ടാക്കി.

അതിനുശേഷവും ദേശീയ ചർച്ചയായ പല വിഷയങ്ങളിലും പാർട്ടിക്ക് ആശയവ്യക്തതയില്ലെന്ന് ആരോപണമുണ്ടായി. ഈ പശ്ചാത്തലത്തിലാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് ഉൾപ്പെടുന്ന 3 സമിതികൾ രൂപീകരിച്ചത്.
ഓഗസ്റ്റിലെ കത്തിൽ ഒപ്പുവച്ചവരുടെ പട്ടികയിലെ 4 പേർ – ഗുലാം നബി ആസാദ്, ആനന്ദ് ശർമ, എം. വീരപ്പമൊയ്‌‌ലി, ശശി തരൂർ – ഇന്നലെ രൂപീകരിച്ച സമിതികളിലുണ്ട്. ആർസിപിഇപി വിഷയത്തിൽ പാർട്ടിയുടേതിനു വിരുദ്ധമായ നിലപാടുള്ള ആനന്ദ് ശർമയെ സാമ്പത്തികകാര്യ സമിതിയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയം.

നയതീരുമാനങ്ങൾ: കോൺഗ്രസിന് 3 സമിതികൾ

ന്യൂഡൽഹി ∙ നയപരമായ കാര്യങ്ങൾ ചർച്ച ചെയ്യാനും തീരുമാനിക്കാനും കോൺഗ്രസിനു പുതിയ 3 സമിതികൾ. സാമ്പത്തിക കാര്യം, വിദേശകാര്യം, രാജ്യസുരക്ഷ എന്നിവയ്ക്കായി രൂപീകരിച്ച 3 സമിതികളിലും മുൻപ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്ങുണ്ട്.
സാമ്പത്തികകാര്യ സമിതി അധ്യക്ഷൻ ജയ്റാം രമേശാണ്.

പി. ചിദംബരം, മല്ലികാർജുൻ ഖാർഗെ, ദിഗ്‍വിജയ് സിങ് എന്നിവർ സമിതിയിലുണ്ട്. വിദേശകാര്യ സമിതിയുടെ ചുമതല സൽമാൻ ഖുർഷിദിനാണ്. ആനന്ദ് ശർമ, ശശി തരൂർ, സപ്തഗിരി ഉലക എന്നിവരാണ് അംഗങ്ങൾ. രാജ്യസുരക്ഷ സമിതിയുടെ കൺവീനർ വിൻസെന്റ് എച്ച്. പാലാ എംപിയാണ്. ഗുലാം നബി ആസാദ്, വീരപ്പമൊ‍യ്‍ലി, വി. വൈത്തിലിംഗം എന്നിവർ അംഗങ്ങളും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com