അതിഥിത്തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ നാട്ടിൽ പോയിവരാൻ പണം നൽകണം
Mail This Article
ന്യൂഡൽഹി ∙ അതിഥിത്തൊഴിലാളികൾക്ക് വർഷത്തിലൊരിക്കൽ നാട്ടിൽ പോയിവരാൻ തൊഴിലുടമ സെക്കൻഡ് സ്ലീപ്പർ ട്രെയിൻ ടിക്കറ്റിൽ കുറയാത്ത തുക നൽകണം. ഇതുൾപ്പെടെയുള്ള വ്യവസ്ഥകളോടെ തൊഴിൽസുരക്ഷാ കോഡിന്റെ കരടു നിയമാവലി കേന്ദ്ര സർക്കാർ വിജ്ഞാപനം ചെയ്തു.
ഇതോടെ ഈയിടെ പാർലമെന്റിൽ അവതരിപ്പിച്ച 3 തൊഴിൽചട്ടങ്ങളുടെയും നിയമാവലി വിജ്ഞാപനമായി. തൊഴിൽസ്ഥാപനങ്ങളിലെ 45 വയസ്സ് കഴിഞ്ഞ ജീവനക്കാർക്ക് എല്ലാ വർഷവും ഏപ്രിലിനകം സൗജന്യ ആരോഗ്യ പരിശോധന നടത്തി സർട്ടിഫിക്കറ്റ് നൽകണം.
മറ്റു പ്രധാന നിർദേശങ്ങൾ
∙ അതിഥിത്തൊഴിലാളികൾക്ക് പ്രശ്നങ്ങൾ അറിയിക്കാൻ ടോൾഫ്രീ നമ്പർ.
∙ എല്ലാവർക്കും നിയമന ഉത്തരവ് നൽകണം. അതിൽ ജോലി വിവരങ്ങൾ, ശമ്പള ആനുകൂല്യങ്ങൾ, പ്രമോഷൻ സാധ്യതകൾ, ആരോഗ്യവിവരങ്ങൾ എന്നിവ രേഖപ്പെടുത്തണം.
∙ ജോലിസമയം 8 മണിക്കൂർ. വിശ്രമവേളകൾ അടക്കം 12 മണിക്കൂറിൽ കൂടരുത്. ആഴ്ചയിൽ 48 മണിക്കൂറിൽ കൂടരുത്.
∙ വനിതകൾക്കു രാത്രി 7നു ശേഷം ഡ്യൂട്ടി നൽകുകയാണെങ്കിൽ അവരുടെ അനുമതി വാങ്ങണം. നൈറ്റ് ഡ്യൂട്ടിക്കു താമസസ്ഥലത്തുനിന്നു വരാനും പോകാനും വാഹനസൗകര്യം നൽകണം. ജോലി സ്ഥലത്ത് മതിയായ സുരക്ഷ ഉറപ്പാക്കണം.
∙ വിവിധ സംസ്ഥാനങ്ങളിൽ തൊഴിലാളികളെ നൽകുന്ന കരാറുകാർക്ക് ഒറ്റ ലൈസൻസിങ് സംവിധാനം.
∙ ഏതെങ്കിലും സ്ഥാപനം ശ്രം സുവിധ പോർട്ടൽ വഴി റജിസ്ട്രേഷന് അപേക്ഷിച്ച് 7 ദിവസത്തിനുളളിൽ അനുമതി ലഭിച്ചില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി റജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് നൽകും. നിലവിലെ സ്ഥാപനങ്ങൾ ചട്ടം നിയമമായി 6 മാസത്തിനകം വിവരങ്ങൾ പുതുക്കണം. വർക്കിങ് ജേണലിസ്റ്റ് ആക്ട് അടക്കം 13 നിയമങ്ങൾക്കു പകരമാണ് പുതിയ ചട്ടം കൊണ്ടുവരുന്നത്. കരടിനെക്കുറിച്ചുള്ള അഭിപ്രായങ്ങൾ 45 ദിവസത്തിനകം അറിയിക്കണം. ഇമെയിൽ: fasli@dgfali.nic.in / shvkant.kr@gov.in.