സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ സിബിഐ: നിയമം പരിഗണിക്കുന്നു
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാനങ്ങളുടെ അനുമതിയില്ലാതെ കേസുകൾ അന്വേഷിക്കാൻ സിബിഐക്ക് അധികാരം നൽകാനുള്ള നിയമം കേന്ദ്രസർക്കാർ പരിഗണിക്കുന്നു. നേരത്തെ പല തവണ ഇത്തരമൊരു നിയമനിർമാണത്തിനു ശ്രമിച്ചെങ്കിലും സംസ്ഥാനങ്ങൾ ശക്തമായി എതിർത്തതിനാൽ തുടർനടപടിയുണ്ടായില്ല.
കരട് ബിൽ തയാറാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനങ്ങൾ സിബിഐക്ക് കൈമാറിയ കേസുകളുടെ കണക്കുകൾ ശേഖരിക്കാൻ തുടങ്ങി.
1946 ലെ ഡൽഹി സ്പെഷൽ പൊലീസ് എസ്റ്റാബ്ലിഷ്മെന്റ് (ഡിഎസ്പിഇ) നിയമത്തിലെ വ്യവസ്ഥയനുസരിച്ചാണു സിബിഐയുടെ പ്രവർത്തനം. സംസ്ഥാനങ്ങളുടെ അനുമതി സംബന്ധിച്ച് ഈ നിയമത്തിലുള്ള വ്യവസ്ഥ ഭരണഘടനാപരമാണെന്ന് കഴിഞ്ഞ ദിവസം സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
കേരളമുൾപ്പെടെ ബിജെപി ഇതര ഭരണമുള്ള 8 സംസ്ഥാനങ്ങൾ ഇതിനകം പൊതു അനുമതി പിൻവലിച്ചിട്ടുണ്ട്. സിബിഐയെ രാഷ്ട്രീയ ആയുധമാക്കുന്നുവെന്ന വിലയിരുത്തലാണ് പൊതു അനുമതി പിൻവലിക്കാൻ സംസ്ഥാനങ്ങളെ പ്രേരിപ്പിച്ച കാരണങ്ങളിൽ പ്രധാനം.
ദേശീയ അന്വേഷണ ഏജൻസി, എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് തുടങ്ങിയവയ്ക്ക് സംസ്ഥാനങ്ങളിൽ കേസ് അന്വേഷിക്കാൻ സർക്കാരുകളുടെ അനുമതി വേണ്ട. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കേരള ഹൈക്കോടതിയിൽത്തന്നെ ഏകദേശം 400 കേസുകളുണ്ടെന്നാണ് സിബിഐ വൃത്തങ്ങൾ പറയുന്നത്. സിബിഐക്കായി പ്രത്യേക നിയമമുണ്ടാക്കാൻ 1970 ലും 1989 ലും 1991–92 ലും കേന്ദ്രത്തിനു മുന്നിൽ ശുപാർശയുണ്ടായിരുന്നു.