സ്വാശ്രയ മെഡി. ഫീസ്: സ്റ്റേ തേടി സർക്കാർ സുപ്രീം കോടതിയിൽ
Mail This Article
ന്യൂഡൽഹി ∙ കേരളത്തിലെ സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്റുകൾ ആവശ്യപ്പെടുന്ന ഫീസ് വിജ്ഞാപനം ചെയ്യണമെന്ന ഹൈക്കോടതി ഉത്തരവ് റദ്ദാക്കാൻ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഫീസ് നിർണയ സമിതിക്കെതിരായ ഹൈക്കോടതിയുടെ പരാമർശങ്ങൾ നീക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.
ഹൈക്കോടതി ഉത്തരവ് നിലനിന്നാൽ ഇത്തവണത്തെ പ്രവേശന നടപടികൾ സ്തംഭിക്കും. ഉയർന്ന ഫീസ് നൽകാനാവാത്തവർ പഠനം ഉപേക്ഷിക്കേണ്ട സ്ഥിതിയാകും. അതിനാൽ, ഹൈക്കോടതി നിർദേശം ഇടക്കാല ഉത്തരവിലൂടെ ഉടൻ സ്റ്റേ ചെയ്യണമെന്ന് സർക്കാർ ആവശ്യപ്പെട്ടു.
മാനേജ്മെന്റുകൾക്ക് ഫീസ് നിശ്ചയിക്കാൻ അധികാരമില്ലെന്നും സുപ്രീം കോടതി നിർദേശപ്രകാരമാണു ഫീസ് നിർണയസമിതി രൂപീകരിച്ചതെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്വാശ്രയ മെറിറ്റ് സീറ്റിൽ ഫീസ് നിർണയ സമിതി നിശ്ചയിച്ചത് 6.22– 7.65 ലക്ഷം രൂപയായിരുന്നു; മാനേജ്മെന്റുകൾ ആവശ്യപ്പെട്ടിരിക്കുന്നതാകട്ടെ, 7.65– 20.7 ലക്ഷവും.