തരുൺ ഗൊഗോയ് വിടവാങ്ങി

Mail This Article
ഗുവാഹത്തി ∙ അസം മുൻ മുഖ്യമന്ത്രി തരുൺ ഗൊഗോയ് (84) അന്തരിച്ചു. ഓഗസ്റ്റ് അവസാനം കോവിഡ് ബാധിച്ചിരുന്നു. പിന്നീട് നെഗറ്റീവ് ആയെങ്കിലും കോവിഡ് അനന്തര പ്രശ്നങ്ങളെത്തുടർന്ന് നവംബർ 2ന് വീണ്ടും ആശുപത്രിയിലായി. ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ പ്രത്യേക ശബ്ദ സംവിധാനം ഏർപ്പെടുത്തി ഇന്ദിരാഗാന്ധിയുടെ പ്രസംഗങ്ങളും ഭുപൻ ഹസാരികയുടെ പാട്ടുകളും അദ്ദേഹത്തെ കേൾപ്പിച്ചിരുന്നുവെന്ന് മകൻ ഗൗരവ് ഗൊഗോയ് എംപി പറഞ്ഞു.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്ന ഗൊഗോയ് 2001 മുതൽ 2016 വരെ 15 വർഷം തുടർച്ചയായി അസം മുഖ്യമന്ത്രിയായിരുന്നു. പി.വി. നരസിംഹറാവു സർക്കാരിൽ കേന്ദ്രമന്ത്രിയായും പ്രവർത്തിച്ചു. 6 തവണ ലോക്സഭാംഗവും 4 തവണ എംഎൽഎയുമായിരുന്നു. മകൻ ഗൗരവ് ലോക്സഭയിൽ കോൺഗ്രസ് ഉപനേതാവാണ്. ഭാര്യ: ഡോളി, മകൾ: ചന്ദ്രിമ.

ഇന്ദിരാഗാന്ധി, രാജീവ്ഗാന്ധി എന്നിവരുമായി ഉറ്റ ബന്ധമുണ്ടായിരുന്ന ഗൊഗോയ് പിന്നീട് സോണിയാഗാന്ധിയുമായും അടുപ്പം പുലർത്തി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിൽ അസമിൽ കോൺഗ്രസ് 3 സീറ്റിൽ ഒതുങ്ങിയപ്പോൾ ഗൊഗോയ് രാജി സന്നദ്ധത അറിയിച്ചെങ്കിലും സോണിയ സ്വീകരിച്ചില്ല.
Content highlights: Former Assam CM Tarun Gogoi passes away
