വിവാഹവുമായി ബന്ധപ്പെട്ട മതംമാറ്റം: യുപിയിൽ ഓർഡിനൻസിന് അംഗീകാരം
Mail This Article
ന്യൂഡൽഹി ∙ വിവാഹവുമായി ബന്ധപ്പെട്ടുള്ള മതംമാറ്റം നിരോധിച്ചുള്ള ഓർഡിനൻസിന് ഉത്തർപ്രദേശ് ഗവർണർ ആനന്ദിബെൻ പട്ടേൽ അംഗീകാരം നൽകി. നിർബന്ധിത മതപരിവർത്തനത്തിനു തടവുശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓർഡിനൻസിനു കഴിഞ്ഞ 24നാണു യുപി മന്ത്രിസഭ അംഗീകാരം നൽകിയത്. ബലപ്രയോഗത്തിലൂടെയും പ്രലോഭിപ്പിച്ചും വിവാഹവുമായി ബന്ധപ്പെട്ടും മതപരിവർത്തനം നടത്തുന്നവർക്കും ഒത്താശ ചെയ്യുന്നവർക്കും 3 വർഷംവരെ തടവും 15,000 രൂപ പിഴയുമാണു ശിക്ഷ.
കൂട്ട മതംമാറ്റത്തിനു നേതൃത്വം നൽകുന്നവർക്കു 10 വർഷം തടവും 50,000 പിഴയും. ഒപ്പം, മതംമാറ്റപ്പെട്ടവർക്ക് 5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ കോടതിക്കു നിർദേശിക്കാം.
മതംമാറ്റം ഉദ്ദേശിച്ചുള്ള വിവാഹവും വിവാഹത്തിനായുള്ള മതംമാറ്റവും നടന്നാൽ വിവാഹം അസാധുവാക്കാൻ കോടതിക്ക് അധികാരമുണ്ടാകും. സ്വമേധയാ മതംമാറണമെങ്കിൽ 60 ദിവസം മുൻപു ജില്ലാ മജിസ്ട്രേട്ടിനെ അറിയിക്കണം; നടപടി നിർബന്ധിതമല്ലെന്നു പ്രസ്താവന നൽകണം. വീഴ്ച വരുത്തിയാൽ 3 വർഷംവരെ തടവും പിഴയും ശിക്ഷ. നിയമവിരുദ്ധമായ മതംമാറ്റം ജാമ്യമില്ലാത്തതും പൊലീസിനു വാറന്റില്ലാതെ അറസ്റ്റ് ചെയ്യാവുന്നതുമായ കുറ്റമാണെന്ന് ഓർഡിനൻസ് വ്യക്തമാക്കുന്നു.