ഫാ. സ്റ്റാൻ സ്വാമിക്ക് സൗകര്യങ്ങൾ നിഷേധിച്ചിട്ടില്ലെന്ന് ജയിൽ അധികൃതർ
Mail This Article
മുംബൈ ∙പാർക്കിൻസൺസ് രോഗം മൂലം കൈവിറയലുള്ള ഫാ. സ്റ്റാൻ സ്വാമിക്ക് അറസ്റ്റിലായി രണ്ടാം ദിവസം മുതൽ വെള്ളം കുടിക്കാൻ സിപ്പർ കപ്പും സ്ട്രോയും നൽകിയിട്ടുണ്ടെന്ന് ജയിൽ അധികൃതർ അവകാശപ്പെട്ടു. വീൽ ചെയർ, ഉൗന്നുവടി എന്നിവയും 2 സഹായികളെയും ലഭ്യമാക്കിയിട്ടുണ്ടെന്നും അറിയിച്ചു.
ഭീമ-കൊറേഗാവ് കേസിൽ അറസ്റ്റിലായ വൈദികനും സന്നദ്ധ പ്രവർത്തകനുമായ സ്റ്റാൻ സ്വാമി വെള്ളം കുടിക്കാൻ പോലും കഴിയാത്ത സാഹചര്യമാണ് ജയിലിലെന്നു ചൂണ്ടിക്കാട്ടി നൽകിയ അപേക്ഷ ഡിസംബർ 4 ന് കോടതി വീണ്ടും പരിഗണിക്കാനിരിക്കെയാണ് വെളിപ്പെടുത്തൽ. അറസ്റ്റ് ചെയ്തപ്പോൾ സിപ്പർ കപ്പും സ്ട്രോയും പിടിച്ചെടുത്തിട്ടില്ലെന്ന് എൻഐഎയും അവകാശപ്പെട്ടു. കഴിഞ്ഞ മാസം എട്ടിനാണ് റാഞ്ചിയിൽ നിന്ന് ഫാ. സ്റ്റാൻ സ്വാമിയെ അറസ്റ്റ് ചെയ്തത്.
അതിനിടെ, ഡൽഹി ആസ്ഥാനമായുള്ള ഒരു സംഘം അഭിഭാഷകർ ഫാ. സ്റ്റാൻ സ്വാമിക്കു നവിമുംബൈയിലെ തലോജ ജയിലിലേക്ക് സിപ്പർ കപ്പുകളും സ്ട്രോയും അയച്ചുകൊടുത്തു. പ്രത്യേക പരിഗണന അർഹിക്കുന്ന അന്തേവാസികൾക്ക് സൗകര്യങ്ങൾക്ക് അർഹതയുണ്ടെന്ന് ജയിൽ അധികൃതർക്കെഴുതിയ കത്തിൽ അഭിഭാഷകർ ചൂണ്ടിക്കാട്ടി.
English Summary: Fr. Stan Swamy given straw day says Jail authorities