മെഡിക്കൽ കോളജുകളിലെ ക്ലാസ് ഘട്ടംഘട്ടമായി മതി
Mail This Article
ന്യൂഡൽഹി ∙ മെഡിക്കൽ കോളജുകളിലെ ക്ലാസ് മുറികളിലടക്കം കുറഞ്ഞത് 6 അടി അകലം, വിദ്യാർഥികൾക്കുൾപ്പെടെ ആരോഗ്യ സേതു ആപ്പ് തുടങ്ങിയ നിബന്ധനകളുമായി ദേശീയ മെഡിക്കൽ കമ്മിഷൻ. നാളെ മുതൽ രാജ്യത്തെ മെഡിക്കൽ കോളജുകളിൽ ക്ലാസുകൾ പുനരാരംഭിക്കണമെന്ന നിർദേശത്തിനു പിന്നാലെയാണു കമ്മിഷൻ പ്രത്യേക മാർഗരേഖയിറക്കിയത്. അതതു സംസ്ഥാന സർക്കാരുകളുടെ നിർദേശങ്ങൾക്കനുസരിച്ചാകും ഇതു നടപ്പാക്കേണ്ടതെന്നു കമ്മിഷൻ വ്യക്തമാക്കി. സാധാരണ കോവിഡ് മാനദണ്ഡങ്ങൾക്കു പുറമേയുള്ള നിർദേശങ്ങൾ:
∙ ക്ലാസുകൾ ഘട്ടംഘട്ടമായി മതി. ബാച്ചുകളായോ ചെറു ഗ്രൂപ്പുകളായോ അനുവദിക്കാം. റൊട്ടേഷൻ അടിസ്ഥാനത്തിൽ ഒരു സമയം 50% വിദ്യാർഥികൾ മാത്രം. വിദ്യാർഥികൾക്കിടയിൽ 6 അടി അകലം.
∙ പ്രതിദിന പഠനസമയം ആവശ്യമെങ്കിൽ നീട്ടാം. ആഴ്ചയിൽ 6 ദിവസം ക്ലാസ് നടത്താം.
∙ ക്യാംപസിൽ തുപ്പുന്നത് ശിക്ഷാർഹമാക്കണം. കോവിഡ് മാനദണ്ഡങ്ങളുടെ മേൽനോട്ടത്തിനു കോളജ്തല കർമസമിതി.
∙ ആർടി പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കു മാത്രം ഹോസ്റ്റലിൽ പ്രവേശനം.
∙ രോഗലക്ഷണമുള്ളവരെ ഹോസ്റ്റലിൽ അനുവദിക്കരുത്. റൂം പങ്കിടാനും പാടില്ല. മെസ്സിലടക്കം അകലത്തിന് കർശന നിബന്ധനകൾ ഉറപ്പാക്കണം.
∙ കോവിഡ് നിയന്ത്രണങ്ങൾ മൂലം എത്താൻ കഴിയാത്ത വിദ്യാർഥികൾക്ക് ഓൺലൈൻ ക്ലാസ് തുടരണം.
∙ ആരോഗ്യ പരിശോധന നടത്തി മാത്രം ക്യാംപസിലേക്കു പ്രവേശനം. രോഗലക്ഷണമുണ്ടെങ്കിൽ അടുത്തുള്ള ആശുപത്രിയിലേക്ക്.
∙ വൈറസ് വ്യാപന സാധ്യത ക്യാംപസിലോ പരിസരത്തോ കണ്ടാൽ അടച്ചിടണം.
∙ വിദ്യാർഥികളുടെ സമ്മർദവും മാനസിക സംഘർഷവും കുറയ്ക്കാൻ കൗൺസിലറുടെ സേവനം. പ്രതിരോധശേഷി വർധിപ്പിക്കാൻ യോഗയും വ്യായാമവും പ്രോത്സാഹിപ്പിക്കാം.
∙ സാമൂഹിക അകലം ഉറപ്പാക്കാൻ കഴിയാത്ത പാഠ്യേതര പ്രവർത്തനങ്ങൾ ഒഴിവാക്കാം.
English Summary: Medical college class to start in different phases