ഉപാധി തള്ളി കർഷകർ; നാളെ മുതൽ സംസ്ഥാനങ്ങളിലും സമരം
Mail This Article
ന്യൂഡൽഹി ∙ ചർച്ചയ്ക്കു തയാറാണെങ്കിലും അതിന് ഉപാധികൾ പറ്റില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിച്ച കർഷക സംഘടനകൾ ഡൽഹിയുടെ അതിർത്തികളിൽ കുത്തിയിരിപ്പു സമരം ശക്തമാക്കി. നാളെ മുതൽ സമരം സംസ്ഥാനങ്ങളിലേക്കു കൂടി വ്യാപിപ്പിക്കാനും ഓൾ ഇന്ത്യ കിസാൻ സംഘർഷ് കോ ഓർഡിനേഷൻ കമ്മിറ്റി തീരുമാനിച്ചു.
ഡൽഹി നഗരത്തിലേക്കു സമരം മാറ്റാനുള്ള നീക്കം തൽക്കാലം നിർത്തിവച്ചിരിക്കുകയാണ്. എല്ലാ കർഷക സംഘടനകളോടും ഡൽഹിയിലേക്കെത്താനും സമരത്തിൽ പങ്കെടുക്കാനും സമിതി ആഹ്വാനം ചെയ്തു.
ബുറാഡിയെ നിരങ്കാരി മൈതാനത്തേക്കു സമരം മാറ്റിയാൽ ചർച്ചയ്ക്കു തയാറാണെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ വാഗ്ദാനം കർഷകർ തള്ളി. ചർച്ച വേണമെങ്കിൽ പുതിയ 3 കർഷക നിയമങ്ങളും ഉപാധികളില്ലാതെ പിൻവലിക്കണം. അവയുടെ ഗുണങ്ങളെക്കുറിച്ചു വിശദീകരിക്കാനുളള ചർച്ച വേണ്ടെന്നു കർഷകർ വ്യക്തമാക്കി.
ഇന്നലെ രാവിലെ യോഗം ചേർന്ന ശേഷമാണ് നഗരാതിർത്തിയിൽ തുടരാൻ തീരുമാനിച്ചത്. എന്നാൽ ബുറാഡി മൈതാനത്തേക്കു മാറിയാൽ വിജ്ഞാൻ ഭവനിൽ ഉന്നതതല മന്ത്രി സംഘം ചർച്ചയ്ക്കു തയാറാണെന്ന നിലപാട് ആവർത്തിക്കുകയാണു കേന്ദ്രസർക്കാർ ചെയ്തത്. സമരം രാഷ്ട്രീയപ്രേരിതമാണെന്നു താൻ പറഞ്ഞിട്ടില്ലെന്ന് അമിത് ഷാ ഹൈദരാബാദിൽ വിശദീകരിച്ചു.
തലസ്ഥാനത്തേക്കുള്ള 6 അതിർത്തികളിലേക്കും കർഷകരെത്തുന്നുണ്ട്. ഇവർക്കെതിരെ ഹരിയാന പൊലീസും ഡൽഹി പൊലീസും ഒട്ടേറെ കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതുവരെ 12,000 എഫ്ഐആറുകൾ റജിസ്റ്റർ ചെയ്തതായി എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ആരോപിച്ചു.
English Summary: Farmers reject government conditions