മുൻ ഇന്ത്യൻ ഗോളി ഫ്രാൻസിസ് ഇഗ്നേഷ്യസ് അന്തരിച്ചു
Mail This Article
ബെംഗളൂരു∙ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ മുൻ ഗോൾകീപ്പറും ബെംഗളൂരു ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസ് (ഐടിഐ) ഉദ്യോഗസ്ഥനുമായ ഫ്രാൻസിസ് ഇഗ്നേഷ്യസ് (56) അന്തരിച്ചു. ജോലിക്കിടെ ഹൃദയാഘാതത്തെത്തുടർന്ന് ഇന്നലെ രാവിലെയായിരുന്നു മരണം. മൃതദേഹം രാത്രി തൃശൂരിലെത്തിച്ചു. സംസ്കാരം നാളെ 10നു പുത്തൻപള്ളി സെമിത്തേരിയിൽ. തൃശൂർ മിഷൻ ക്വാർട്ടേഴ്സ് ആലപ്പാട്ട് ചൊവ്വൂക്കാരൻ റോസ് വില്ലയിൽ പരേതനായ സി.എൽ. ഇഗ്നേഷ്യസിന്റെ മകനാണ്. മാതാവ്: റോസി. ഭാര്യ: ബിന്ദു ഫ്രാൻസിസ്, തൃശൂർ പൊങ്ങണംകാട് കുണ്ടുകുളം കുടുംബാംഗം. മക്കൾ: ഇഗ്നേഷ്യസ്, ഡെയ്നി.
1986 മേയിൽ കോട്ടയത്ത് മാമ്മൻ മാപ്പിള ട്രോഫി ജേതാക്കളായ കേരള പൊലീസ് ടീമിന്റെ വിജയശിൽപിയായിരുന്നു. പിന്നീട് ഐടിഐയിൽ ചേർന്നതോടെ ബെംഗളൂരുവിലേക്കു മാറിയ ഫ്രാൻസിസ് 93വരെ സന്തോഷ് ട്രോഫിയിൽ കർണാടകയ്ക്കു വേണ്ടി കളിച്ചു. 1992ൽ കൊച്ചിയിലും ചെന്നൈയിലുമായി ബ്രസീൽ സാവോ പോളോ ടീമിനെതിരെ നടന്ന രാജ്യാന്തര മത്സരങ്ങളിൽ ഇന്ത്യൻ ടീമിന്റെ ഗോൾകീപ്പറായിരുന്നു. ഐടിഐയ്ക്കു വേണ്ടി 2000 വരെ ഫെഡറേഷൻ കപ്പ്, ഡ്യുറാൻഡ് കപ്പ്, സിക്കിം ഗോൾഡ് കപ്പ്, ഭൂട്ടാൻ കിങ് കപ്പ് തുടങ്ങിയ ടൂർണമെന്റുകളിൽ ഗ്ലൗസണിഞ്ഞു. 1993ൽ ഐടിഐ ബെംഗളൂരുവിൽ സ്റ്റാഫോർഡ് കപ്പ് ജേതാക്കളായപ്പോൾ ടീം ക്യാപ്റ്റനായിരുന്നു.
English Summary: Former Indian goal keeper Francis Ignatius passes away