ഇന്ത്യയിൽ വിതരണത്തിന് അനുമതി തേടി ഫൈസർ
Mail This Article
ന്യൂഡൽഹി ∙ യുകെയിൽ വിതരണത്തിന് അനുമതി ലഭിച്ച ഫൈസർ വാക്സീൻ ഇന്ത്യയിൽ ഇറക്കുമതിക്കും വിതരണത്തിനും അനുമതി ആവശ്യപ്പെട്ട് ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയ്ക്ക് അപേക്ഷ നൽകി. രാജ്യത്ത് കോവിഡ് വാക്സീൻ വിതരണത്തിന് അനുമതി തേടിക്കൊണ്ടുള്ള ആദ്യ അപേക്ഷയാണിത്.
യുഎസ് കമ്പനിയായ ഫൈസറും ജർമൻ കമ്പനിയായ ബയോൺടെക്കും ചേർന്നു വികസിപ്പിച്ചതാണു വാക്സീൻ (ബിഎൻടി162ബി2). യുകെയിൽ വിതരണത്തിനു ഫൈസറിന് കഴിഞ്ഞ ബുധനാഴ്ച അനുമതി നൽകിയിരുന്നു. വിദേശ ട്രയൽ ഡേറ്റയുടെ അടിസ്ഥാനത്തിൽ ഇന്ത്യയിലെ ട്രയൽ ഒഴിവാക്കി കിട്ടുമോയെന്ന സാധ്യതയാണ് ഫൈസർ ഇന്ത്യ തേടുന്നത്.
വിദേശ വാക്സീനുകൾ ഇന്ത്യയിൽ അനുവദിക്കും മുൻപു കുറച്ചു വൊളന്റിയർമാരിലെങ്കിലും ട്രയൽ നടത്തുമെന്നാണ് ഡിസിജിഐ ഡോ.വി.ജി. സോമാനി കഴിഞ്ഞദിവസം പറഞ്ഞത്. ഓക്സ്ഫഡ്, സ്പുട്നിക് വാക്സീനുകളടക്കം ഈ രീതിയിൽ പരീക്ഷണം തുടരവേ ഫൈസറിന് മാത്രമായി ഇളവു നൽകുമോയെന്ന ചോദ്യത്തോട് ആരോഗ്യമന്ത്രാലയം പ്രതികരിച്ചില്ല. ഓരോ സ്ഥലത്തിന്റെയും ആളുകളുടെയും പ്രത്യേകതകൾക്കനുസരിച്ചു വാക്സീനുകളുടെയും മരുന്നിന്റെയും ഫലപ്രാപ്തിയും വിപരീതഫലവും മാറാം. ഇതുകൂടി പരിഗണിച്ചാണു മൂന്നാംഘട്ട ട്രയൽ കൂടുതൽ ആളുകളിലും വിവിധ ഇടങ്ങളിലുമായി (മൾട്ടി സെന്റർ ട്രയൽ) നടത്തുന്നത്.
Content Highlights: Pfizer vaccine distribution in India