രാജ്യമാകെ നാളെ ഡ്രൈ റൺ; സംസ്ഥാനങ്ങളുമായി ഇന്നു നിർണായക യോഗം
Mail This Article
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ വിതരണത്തിനുള്ള തയാറെടുപ്പ് പരിശോധിച്ചുറപ്പിക്കാൻ നാളെ രാജ്യമാകെ ഒരു ഡ്രൈ റൺ കൂടി. അന്തിമ ഒരുക്കങ്ങൾ വിലയിരുത്താൻ ഇന്ന് 12.30നു സംസ്ഥാന ആരോഗ്യമന്ത്രിമാരുമായി കേന്ദ്രമന്ത്രി ഡോ. ഹർഷ് വർധന്റെ യോഗവുമുണ്ട്.
കഴിഞ്ഞ തവണത്തേതിലും വിപുലമാണ് നാളത്തെ ഡ്രൈ റൺ. യുപിയും ഹരിയാനയുമൊഴികെ എല്ലാ സംസ്ഥാനങ്ങളിലുമായി എഴുനൂറിലേറെ ജില്ലകളിൽ വിതരണ സംവിധാനത്തിന്റെ കാര്യക്ഷമത പരിശോധിക്കും.
ഓരോ ജില്ലയിലും ജില്ലാ ആശുപത്രി, സ്വകാര്യ ആശുപത്രി, ഗ്രാമീണ ചികിത്സാ കേന്ദ്രം എന്നിങ്ങനെ 3 തരത്തിലുള്ള കേന്ദ്രങ്ങളിലെ സ്ഥിതി പരിശോധിക്കും. വിശദാംശങ്ങൾ ഇന്നത്തെ യോഗത്തിൽ സംസ്ഥാനങ്ങൾക്കു കൈമാറും. 1.7 ലക്ഷം വാക്സീനേറ്റർമാർക്കും സഹായത്തിനായി മറ്റു 3 ലക്ഷത്തോളം പേർക്കും പരിശീലനം നൽകിക്കഴിഞ്ഞു.
കഴിഞ്ഞ ഡ്രൈ റണ്ണുകളിൽ ചൂണ്ടിക്കാട്ടിയ പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെന്ന് അന്തിമമായി ഉറപ്പാക്കുന്നതും നാളെയാണ്. 4 മുഖ്യ സംഭരണ കേന്ദ്രങ്ങളുള്ളതിൽ ചെന്നൈയിൽ നിന്നാകും കേരളത്തിൽ വാക്സീൻ എത്തിക്കുക.
കേന്ദ്ര സംഘം നാളെ കേരളത്തിൽ
ന്യൂഡൽഹി ∙ കോവിഡ് ബാധിതർ ഏറ്റവും കൂടുതലുള്ള കേരളത്തിൽ നാളെ കേന്ദ്ര സംഘം എത്തുന്നു. ദേശീയ രോഗ നിയന്ത്രണ കേന്ദ്രം ഡയറക്ടർ ഡോ. എസ്.കെ. സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംസ്ഥാന സർക്കാരിന്റെ കോവിഡ് പ്രതിരോധ നടപടികൾ വിലയിരുത്തുമെന്നും ആവശ്യമായ സഹായങ്ങൾ നൽകുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
കേരളത്തിൽ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 35,038 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു; ദിവസവും ശരാശരി അയ്യായിരത്തോളം കേസുകൾ. ഇന്ത്യയിലെ ആകെ കേസുകൾ പ്രതിദിനം ഇരുപതിനായിരത്തിൽ താഴെയാണ്.
English Summary: Covid vaccine nation wide dry run tomorrow