ഡോ. റുബയ്യ റാഞ്ചൽ: യാസിൻ മാലിക്കിന് എതിരെ കുറ്റം ചുമത്തി
Mail This Article
ജമ്മു ∙ മുൻ കശ്മീർ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സയീദിന്റെ പുത്രി ഡോ. റുബയ്യയെ 1989 ൽ തട്ടിക്കൊണ്ടുപോയ കേസിൽ ജമ്മു കശ്മീർ ലിബറേഷൻ ഫ്രണ്ട് (ജെകെഎൽഎഫ്) നേതാവ് യാസിൻ മാലിക് അടക്കം 10 പേർക്കെതിരെ പ്രത്യേക ടാഡ കോടതി കുറ്റം ചുമത്തി.
വിഘടനവാദി നേതാവായ മാലിക്കിന് കനത്ത തിരിച്ചടിയാണ് ഈ സംഭവം. ജെകെഎൽഎഫിനെ നിരോധിച്ചതിനെ തുടർന്ന് 2019 ഏപ്രിലിൽ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) മാലിക്കിനെ അറസ്റ്റ് ചെയ്തിരുന്നു. ആ കേസിൽ ഇപ്പോൾ തിഹാർ ജയിലിലാണ് മാലിക്.1990 ൽ ശ്രീനഗറിൽ 4 വ്യോമസേന ഉദ്യോഗസ്ഥരെ വധിച്ച കേസിലും കഴിഞ്ഞ മാർച്ചിൽ മാലിക്കിനെതിരെ ടാഡ കോടതി കുറ്റം ചുമത്തിയിരുന്നു.
വിവിധ ജയിലുകളിൽ ഉള്ള തങ്ങളുടെ കൂട്ടാളികളെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിലപേശുന്നതിനാണ് റുബയ്യയെ തട്ടിക്കൊണ്ടുപോയത്.
വി.പി.സിങ് മന്ത്രിസഭയിൽ മുഫ്‌തി കേന്ദ്ര ആഭ്യന്തരമന്ത്രിയായിരിക്കേയാണ് സംഭവം. റുബയ്യ ജോലി ചെയ്യുന്ന ആശുപത്രിയിൽ നിന്ന് മടങ്ങവേ ബസിൽ നിന്ന് തോക്കൂചൂണ്ടി തട്ടിക്കൊണ്ടുപോകുകയായിരുന്നു.
റുബയ്യയുടെ മോചനത്തിനു വേണ്ടി 5 പേരെ വിട്ടയയ്ക്കേണ്ടിവന്നു.