വാക്സീൻ നഷ്ടം കുറയ്ക്കാൻ ജാഗ്രത
Mail This Article
ന്യൂഡൽഹി ∙ സംസ്ഥാനങ്ങളിലേക്ക് വിതരണം തുടങ്ങിയതോടെ, കോവിഡ് വാക്സീൻ നഷ്ടം ഒഴിവാക്കാൻ ജാഗ്രത. വാക്സീൻ വിതരണം തുടങ്ങിയ അൻപതിലേറെ രാജ്യങ്ങളിൽ 2 തരത്തിലുള്ള നഷ്ടം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കുപ്പികൾ തുറക്കും മുൻപു കേടാകുന്നതും തുറന്ന ശേഷമുള്ള നഷ്ടവും. താപനിലയിലെ വ്യതിയാനം, ചരക്കുനീക്കത്തിലെ പ്രശ്നങ്ങൾ തുടങ്ങിയവയാണ് തുറക്കുന്നതിനു മുൻപ് കേടാകാൻ കാരണം. 10 ഡോസിന്റെ ഒരു കുപ്പി തുറന്ന ശേഷം അത്രയും പേർക്കു കുത്തിവയ്ക്കാനില്ലെങ്കിൽ ബാക്കി നഷ്ടമാകും. ഓരോ സെഷനിലും കുത്തിവയ്പ് സ്വീകരിക്കേണ്ടവരുടെ എണ്ണം ആസൂത്രണം ചെയ്ത് ഈ നഷ്ടം ഒഴിവാക്കാനാണു നിർദേശം.
ആദ്യഘട്ടത്തിൽ 3 കോടി പേർക്കും രണ്ടാം ഘട്ടത്തിൽ 27 കോടി പേർക്കുമായി മൊത്തം 30 കോടി പേർക്ക് ജൂലൈ/ഓഗസ്റ്റ് മാസത്തിനകം കുത്തിവയ്പ് നൽകാനാണ് തീരുമാനം. നഷ്ടം ഭീമമായാൽ ഈ ലക്ഷ്യത്തെ പ്രതികൂലമായി ബാധിക്കാം. 30 കോടി പേർക്ക് 2 ഡോസ് വീതം 60 കോടി ഡോസ് മതിയാകുമെങ്കിലും 10% നഷ്ടം കൂടി കണക്കാക്കി 6 കോടി അധിക ഡോസ് സർക്കാർ കരുതുന്നുണ്ട്. ഓക്സ്ഫഡ് സർവകലാശാല വികസിപ്പിച്ച് പുണെ സീറം ഇൻസ്റ്റിറ്റ്യൂട്ട് ഉത്പാദിപ്പിക്കുന്ന കോവിഷീൽഡ് വാക്സീനു പുറമേ ഇന്ത്യ വികസിപ്പിച്ച കോവാക്സീനും അടിയന്തര അനുമതി നൽകിയിട്ടുണ്ട്. ഭാരത് ബയോടെക് നിർമിച്ച കോവാക്സീൻ ഡൽഹി, ബെംഗളൂരു, ലക്നൗ, ചെന്നൈ എന്നിവ ഉൾപ്പെടെ 11 നഗരങ്ങളിലേക്ക് ഇന്നലെ അയച്ചു.
English Summary: Covid vaccine use alert