ADVERTISEMENT

ന്യൂഡൽഹി ∙ കേന്ദ്ര സർക്കാരിനെതിരായ പ്രക്ഷോഭത്തിൽ നിന്ന് പിന്നോട്ടില്ലെന്നു പ്രഖ്യാപിച്ച്, 3 കൃഷി നിയമങ്ങളുടെ പകർപ്പ് കത്തിച്ച് കർഷകർ. ഉത്തരേന്ത്യയിലെ ൈശത്യകാല ഉൽസവമായ ലോഹ്ഡി ആഘോഷത്തിന്റെ ഭാഗമായാണു ഡൽഹി അതിർത്തിയിലെ പ്രക്ഷോഭവേദികളിലും പഞ്ചാബിലുടനീളവും നിയമങ്ങൾ കത്തിച്ചത്.

സുപ്രീം കോടതി നിയോഗിച്ച സമിതിയെ അംഗീകരിക്കില്ലെന്നു വ്യക്തമാക്കിയ കർഷക സംഘടനകൾ പ്രക്ഷോഭം ശക്തമാക്കാനുള്ള നടപടികൾ ആരംഭിച്ചു. പഞ്ചാബിലെ അമൃത്‌സറിൽ നിന്ന് ആയിരത്തോളം ട്രാക്ടറുകളിലായി കർഷകർ ഇന്നലെ ഡൽഹിയിലേക്കു പുറപ്പെട്ടു. പരമാവധി കർഷകരോട് ഈ മാസം 20നകം ഡൽഹിയിലേക്കു നീങ്ങാൻ പഞ്ചാബിലെ സിഖ് ഗുരുദ്വാരകൾ ആഹ്വാനം ചെയ്തു. ‘നമ്മുടെ അവകാശങ്ങൾക്കായി ഇപ്പോൾ പോരാടിയില്ലെങ്കിൽ പിന്നീട് അതിനു സാധിച്ചെന്നു വരില്ല’ എന്ന സന്ദേശം ഗുരുദ്വാരകൾ ഉച്ചഭാഷിണികളിലൂടെ മുഴക്കി. 26നു റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിലെ രാജ്പഥിൽ നടത്തുമെന്നു പ്രഖ്യാപിച്ച സമാന്തര പരേഡിൽ കർഷകർ അണിനിരക്കും. കേരളത്തിൽ നിന്നുള്ള ആയിരത്തോളം കർഷകർ ഇന്ന് ഡൽഹി – ഹരിയാന അതിർത്തിയിലെ സിംഘുവിലെത്തും.

നിയമങ്ങളെ അനുകൂലിക്കുന്നവരെ ഉൾപ്പെടുത്തി സുപ്രീം കോടതി സമിതിയുണ്ടാക്കിയതു കേന്ദ്ര സർക്കാരിനെ സഹായിക്കാനാണെന്നു കർഷകർ ആവർത്തിച്ചു. നാളെ കേന്ദ്രം വിളിച്ചിട്ടുള്ള ഒൻപതാം ചർച്ചയിൽ പങ്കെടുക്കുമെന്നും അവർ വ്യക്തമാക്കി.

English Summary: Farmers protest at Delhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com