പാർശ്വഫലം: നഷ്ടപരിഹാരം നൽകേണ്ടത് കമ്പനി
Mail This Article
ന്യൂഡൽഹി ∙ വാക്സീൻ സ്വീകരിക്കുന്നവർക്കു ഗുരുതര പാർശ്വഫലമുണ്ടായാൽ നഷ്ടപരിഹാരം നൽകേണ്ട ബാധ്യത വാക്സീൻ കമ്പനിക്ക്. നിലവിലെ സാഹചര്യവും ആവശ്യവും പരിഗണിച്ച് വേഗത്തിൽ വാക്സീൻ ഗവേഷണം പൂർത്തിയാക്കിയതിനാൽ, നഷ്ടപരിഹാരത്തിന്റെ കാര്യത്തിൽ ഇളവു വേണമെന്ന കമ്പനികളുടെ വാദം സർക്കാർ അംഗീകരിച്ചില്ല.
യുഎസ്, യുകെ, കാനഡ തുടങ്ങിയ രാജ്യങ്ങൾ ഈ ഉത്തരവാദിത്തം പങ്കിടാമെന്നു വ്യക്തമാക്കിയിരുന്നു.
കരുതൽ വാക്സീൻ എന്ന നിലയിലാണു കോവാക്സീന് അംഗീകാരം നൽകിയതെന്ന എയിംസ് ഡയറക്ടർ രൺദീപ് ഗുലേറിയയുടെ വാദം വാക്സീൻ വിദഗ്ധ സമിതി അധ്യക്ഷൻ ഡോ. വി.കെ. പോൾ തള്ളി. ഒരു വാക്സീനും മറ്റൊന്നിന്റെ കരുതൽ അല്ലെന്നും ഇരു വാക്സീനുകളും ഒരുപോലെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, കോവിഷീൽഡും കോവാക്സീനും സുരക്ഷിതമാണെന്നു സാക്ഷ്യപ്പെടുത്തി 49 പ്രമുഖ ഡോക്ടർമാരുടെയും ശാസ്ത്രജ്ഞരുടെയും കത്ത് ആരോഗ്യമന്ത്രാലയം ട്വീറ്റ് ചെയ്തു. വാക്സീൻ പ്രവർത്തനങ്ങളിൽ സർക്കാരിനു പൂർണ പിന്തുണ ഉറപ്പാക്കണമെന്നു സർവകലാശാലകൾക്ക് അയച്ച കത്തിൽ യുജിസി ആവശ്യപ്പെട്ടു.
വാക്സീൻ ആഴ്ചയിൽ 4 ദിവസം
ന്യൂഡൽഹി ∙ കോവിഡ് വാക്സീൻ വിതരണം തിങ്കൾ, ബുധൻ, വ്യാഴം, ശനി എന്നിങ്ങനെ ആഴ്ചയിൽ 4 ദിവസമായിരിക്കും. ഓരോ ജില്ലയിലെയും ഗുണഭോക്താക്കളുടെ എണ്ണം, ഇപ്പോഴത്തെ കോവിഡ് സ്ഥിതി എന്നിവ കൂടി പരിഗണിച്ചാണ് ജില്ലകൾക്കുള്ള വിഹിതം നിശ്ചയിച്ചിരിക്കുന്നത്.
ഇതു മാറ്റിനൽകാൻ സംസ്ഥാനങ്ങൾക്ക് അനുമതിയില്ലെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കുത്തിവയ്പു കേന്ദ്രങ്ങളുടെ എണ്ണം 2934 ൽ നിന്ന് അടുത്ത മാസത്തോടെ 5000 ആയി വർധിപ്പിക്കും.
ഡൽഹി വിമാനത്താവളത്തിൽ ലാബ്
ന്യൂഡൽഹി ∙ ബ്രിട്ടനിൽ കണ്ടെത്തിയ കൊറോണ വൈറസ് വകഭേദം തുടക്കത്തിലേ കണ്ടെത്താനും കർശന നിരീക്ഷണം ഉറപ്പാക്കാനുമായി ഡൽഹി വിമാനത്താവളത്തിൽ, ജനിതക ശ്രേണീകരണ ലാബ് സജ്ജമാക്കി.