ആശ്രിത നിയമനം: വിവാഹിതരായ പെൺകുട്ടികൾക്കും അർഹത
Mail This Article
അലഹാബാദ് ∙ വിവാഹിതരായ പെൺമക്കൾക്കും ആശ്രിത നിയമനത്തിന് അർഹതയുണ്ടെന്ന് അലഹാബാദ് ഹൈക്കോടതി വിധിച്ചു. വിവാഹിതനായ മകന് ജോലിക്ക് അർഹതയുണ്ടങ്കിൽ, വിവാഹിതയെന്ന കാരണത്താൽ മാത്രം മകൾക്ക് അർഹത നിഷേധിക്കാനാവില്ലെന്ന് ജസ്റ്റിസ് ജെ.ജെ. മുനിർ വ്യക്തമാക്കി.
പിതാവ് മരിച്ചതിനാലുള്ള ആശ്രിത നിയമത്തിനു നൽകിയ അപേക്ഷ തള്ളിക്കളഞ്ഞ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിക്കെതിരെ മഞ്ജുൾ ശ്രീവാസ്തവ നൽകിയ ഹർജിയിലാണ് നടപടി. വിവാഹിതയായ മകൾക്ക് നിയമനം നൽകുന്നത് യുപിയിലെ ആശ്രിത നിയമന നിയമത്തിന്റെ ലംഘനമാകുമെന്നാണ് വിദ്യാഭ്യാസ വകുപ്പ് വാദിച്ചത്.
എന്നാൽ, നിയമന ചട്ടങ്ങളിൽ ‘കുടുംബം’ എന്നതിന്റെ നിർവചനത്തിൽ വിവാഹിതരായ പെൺമക്കളെ ഒഴിവാക്കിയത് ഭരണഘടനയുടെ 14,15 വകുപ്പുകളുടെ ലംഘനമാണെന്ന് അലഹാബാദ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് 2015 ൽ വ്യക്തമാക്കിയിട്ടുണ്ടെന്നും ജസ്റ്റിസ് മുനിർ വിശദീകരിച്ചു.