ADVERTISEMENT

ന്യൂഡൽഹി ∙ രാജ്യത്തുടനീളം ഇന്നു 3 ലക്ഷത്തോളം ആരോഗ്യപ്രവർത്തകർക്കു വാക്സീൻ നൽകും. ഈ മാസം അവസാനത്തോടെ 25 ലക്ഷം പേർക്കു വാക്സീൻ നൽകാൻ കഴിയുമെന്നും സർക്കാർ കണക്കുകൂട്ടുന്നു. 

തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും അല്ലെങ്കിലും ഗുരുതര രോഗം ബാധിച്ച് ആശുപത്രിയിൽ കഴിയുന്നവർ തൽക്കാലത്തേക്കു വാക്സീനെടുക്കരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. രോഗമുക്തി നേടി 4–8 ആഴ്ചയ്ക്കു ശേഷം വാക്സീൻ സ്വീകരിക്കുന്നതാകും നല്ലത്. 

കോവിഡ് ലക്ഷണങ്ങളുള്ളവർ, കോവിഡ് ബാധിച്ചതിനു പിന്നാലെ, പ്ലാസ്മ തെറപ്പി, മോണോക്ലോണൽ ആന്റിബോഡി ചികിത്സ എന്നിവ തേടിയവർ തുടങ്ങിയവരും ഈ രീതി തുടരണം. 

ജാഗ്രത വേണം, ഉടനീളം

വാക്സീൻ സ്വീകരിക്കുന്നവർ സ്വീകരിക്കേണ്ട ജാഗ്രതാ നടപടികൾ വ്യക്തമാക്കി ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങൾക്കു കത്തു നൽകി. പ്രധാന നിർദേശങ്ങൾ:

∙ 18 വയസ്സിനു മുകളിലുള്ളവർക്കു മാത്രമാണ് വാക്സീൻ. 

∙ ഗർഭിണികളും മുലയൂട്ടുന്നവരും വാക്സീൻ സ്വീകരിക്കരുത്.

∙ ഗുരുതര അലർജിയുള്ളവർക്കും ആദ്യ ഡോസ് സ്വീകരിച്ചപ്പോൾ അലർജിയുണ്ടായവർക്കും രണ്ടാം ഡോസെടുക്കുമ്പോഴും പ്രശ്നമുണ്ടാകാം. 

∙ വാക്സീൻ സ്വീകരിക്കുന്നവർ മറ്റെന്തെങ്കിലും രോഗങ്ങൾക്കുള്ള വാക്സീൻ എടുക്കുന്നുണ്ടെങ്കിൽ 14 ദിവസത്തെ വ്യത്യാസം ഉറപ്പാക്കണം. 

∙ രക്തസ്രാവം, രക്തത്തിൽ പ്ലേറ്റ്‍ലെറ്റ്സ് കുറയുന്ന അവസ്ഥ എന്നിവയുള്ളവർ പ്രത്യേക ശ്രദ്ധയോടെ വേണം വാക്സീൻ നൽകാൻ. 

∙ ഏതു വാക്സീൻ സ്വീകരിക്കണമെന്നതു ഗുണഭോക്താവിനു നിശ്ചയിക്കാനാകില്ല. ആദ്യഡോസ് സ്വീകരിച്ച കമ്പനിയുടേതുതന്നെയായിരിക്കണം രണ്ടാമത്തേതും. 

∙ നേരത്തെ കോവിഡ് ബാധിച്ചവർ, ഹൃദ്രോഗം, നാഡീസംബന്ധമായ പ്രശ്നങ്ങൾ, ശ്വാസകോശ രോഗങ്ങൾ, വൃക്ക തകരാർ തുടങ്ങിയവ ഉള്ളവർക്കും വാക്സീൻ പ്രശ്നമാകില്ല. എന്നാൽ, പ്രതിരോധശേഷി കാര്യമായി കുറവുള്ളവർ, എയ്ഡ്സ് ബാധിതർ തുടങ്ങിയവരിൽ വാക്സീന്റെ പ്രതികരണം കുറയാം. 

English Summary: Covid vaccination

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com