ADVERTISEMENT

മുംബൈ ∙ ഹിന്ദുസ്ഥാനി സംഗീതജ്ഞനും ബോളിവുഡിലെ ഒട്ടേറെ ഗായകരുടെ ഗുരുവും ചലച്ചിത്ര പിന്നണി ഗായകനുമായ ഉസ്താദ് ഗുലാം മുസ്തഫ ഖാൻ (89) അന്തരിച്ചു. മൃതദേഹം കബറടക്കി. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരു വർഷമായി കിടപ്പിലായിരുന്ന അദ്ദേഹം ഇന്നലെ ഉച്ചയ്ക്ക് ബാന്ദ്രയിലെ വസതിയിലാണ് അന്ത്യശ്വാസം വലിച്ചത്.

രാംപുർ–സഹസ്വാൻ ഖരാനയിൽ അസാമാന്യ നൈപുണ്യമുള്ള അദ്ദേഹം മന്നാഡേ, ആശാ ഭോസ്‌ലേ, ഗീതാ ദത്ത്, എ.ആർ.റഹ്മാൻ, സോനു നിഗം, ഹരിഹരൻ തുടങ്ങി ഒട്ടേറെ പ്രമുഖരുടെ ഗുരുവായിരുന്നു. 1931ൽ യുപിയിലെ ബദായൂനിൽ വിഖ്യാത സംഗീതജ്ഞൻ ഉസ്താദ് മുറേദ് ബക്ഷിന്റെ പേരക്കിടാവായി ജനിച്ച അദ്ദേഹത്തിന് സംഗീതം പൈതൃകമായി ലഭിച്ചതാണ്. പിതാവ് ഉസ്താദ് വാരിസ് ഹുസൈൻ ഖാനിൽനിന്നു ചെറിയ പ്രായത്തിലേ സംഗീതം അഭ്യസിച്ചു.

1957ൽ മറാഠി ചിത്രത്തിലൂടെ പിന്നണി ഗാനരംഗത്തെത്തിയ അദ്ദേഹം പിന്നീട് ഗുജറാത്തി ചിത്രങ്ങളിലും പാടി. മൃണാൾ സെന്നിന്റെ ‘ഭുവൻഷോം’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെയും സരിഗമയുടെ ആൽബങ്ങളിലെയും ആലാപനത്തിലൂടെ ശ്രദ്ധ നേടി. ഇതിനിടെ ബൈജു ബാവ്‌രയെന്ന ഗായകന്റെ വേഷത്തിൽ ജർമൻ ഡോക്യുമെന്ററിയിൽ അഭിനയിക്കുകയും ചെയ്തു. ഫിലിം ഡിവിഷൻ നിർമിച്ച 70ലേറെ ഡോക്യുമെന്ററികൾക്കു ശബ്ദം പകർന്ന് ദേശീയ രാജ്യാന്തര പുരസ്കാരങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 7 വർഷം മുൻപ് ഗുരുവിന്റെ 3 തലമുറയോടൊപ്പം എ.ആർ.റഹ്മാൻ വേദി പങ്കിട്ടിരുന്നു.

1991ൽ പത്മശ്രീയും 2006ൽ പത്മഭൂഷനും 2018ൽ പത്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. 2003ൽ സംഗീത അക്കാദമി പുരസ്കാരവും അദ്ദേഹത്തെ തേടിയെത്തി. ഭാര്യ അമീനാ ബീഗം. 4 മക്കളും സംഗീതരംഗത്ത് സജീവാണ്.

English Summary: Ustad Ghulam Mustafa Khan passes away

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com