ADVERTISEMENT

ന്യൂഡൽഹി ∙ സംഘടനാ തിരഞ്ഞെടുപ്പു ചർച്ച ചെയ്യാൻ ചേർന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗം നെഹ്റു – ഗാന്ധി കുടുംബത്തോട് അടുപ്പമുള്ളവരും വിമതരും തമ്മിലുള്ള വാക്പോരിനു സാക്ഷിയായി. സംഘടനാ തിരഞ്ഞെടുപ്പിലൂടെ പുതിയ പ്രസിഡന്റിനെ കണ്ടെത്തണമെന്നു വിമതരുടെ പ്രതിനിധിയായ ആനന്ദ് ശർമ ആവശ്യപ്പെട്ടു.

ബിജെപിയിൽ സംഘടനാ തിരഞ്ഞെടുപ്പ് കാര്യക്ഷമമായി നടക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എന്നാൽ ബിജെപിക്കുള്ളിൽ തിരഞ്ഞെടുപ്പ് പേരിനു മാത്രമാണുള്ളതെന്നും അമിത് ഷാ, ജെ.പി. നഡ്ഡ എന്നിവർ പ്രസിഡന്റുമാരായതു സമവായത്തിലൂടെയാണെന്നും രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് തിരിച്ചടിച്ചു.കോൺഗ്രസിൽ ചേരിതിരിഞ്ഞുള്ള പോരാട്ടത്തിനു തിരഞ്ഞെടുപ്പു വഴിവയ്ക്കുമെന്നും സമവായത്തിലൂടെ പ്രസിഡന്റിനെ കണ്ടെത്തുന്നതാണു നിലവിലെ സാഹചര്യത്തിൽ അഭികാമ്യമെന്നും അദ്ദേഹം പറഞ്ഞു.

നെഹ്റു – ഗാന്ധി കുടുംബത്തിന് എതിരാണെന്ന പ്രചാരണം ശരിയല്ലെന്നും ജനാധിപത്യപരമായ രീതിയിൽ പാർട്ടി മുന്നോട്ടു പോവണമെന്നാണ് ആഗ്രഹമെന്നും വിമത വിഭാഗം നേതാവ് ഗുലാം നബി ആസാദ് വ്യക്തമാക്കി.ഇരുവിഭാഗങ്ങളുടെയും വാദങ്ങൾ അംഗീകരിക്കുന്നതായി യോഗത്തിനു സമാപനം കുറിച്ചു സംസാരിച്ച രാഹുൽ ഗാന്ധി പറഞ്ഞു. പുതിയ പ്രസിഡന്റിനെ എത്രയും വേഗം കണ്ടെത്തണമെന്നും അതുമായി ബന്ധപ്പെട്ട വിവാദം എന്നെന്നേയ്ക്കുമായി അവസാനിപ്പിക്കണമെന്നും പറഞ്ഞ അദ്ദേഹം, പക്ഷേ, താൻ മത്സരിക്കുമോ എന്ന കാര്യത്തിൽ മൗനം പാലിച്ചു. പിൻഗാമിയായി രാഹുൽ വരണമെന്ന ആഗ്രഹം ഉള്ളിൽ സൂക്ഷിക്കുന്ന സോണിയ ഗാന്ധി, പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ കാലതാമസം പാടില്ലെന്നു ചൂണ്ടിക്കാട്ടി.വിഡിയോ കോൺഫറൻസ് വഴി നടന്ന യോഗത്തിൽ എ.കെ. ആന്റണി, ഉമ്മൻ ചാണ്ടി, കെ.സി. വേണുഗോപാൽ തുടങ്ങിയവരും പങ്കെടുത്തു.

കർഷകർക്ക് പിന്തുണ:പ്രക്ഷോഭം അടുത്തമാസം

കർഷക പ്രക്ഷോഭം, റിപ്പബ്ലിക് ടിവി മേധാവി അർണബ് ഗോസ്വാമിയുടെ വാട്സാപ് സംഭാഷണങ്ങൾ, കോവിഡ് വാക്സീൻ വിതരണം എന്നീ വിഷയങ്ങളിൽ കേന്ദ്ര സർക്കാരിനെ രൂക്ഷഭാഷയിൽ വിമർശിച്ച് കോൺഗ്രസ് പ്രവർത്തക സമിതി പ്രമേയങ്ങൾ പാസാക്കി. കർഷകരെ പിന്തുണച്ചു സംസ്ഥാന, ജില്ലാ, ബ്ലോക്ക് തലങ്ങളിൽ അടുത്ത മാസം  പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കും. 

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട രഹസ്യ വിവരങ്ങൾ അർണബിനു ലഭിച്ചതിനെക്കുറിച്ചു പാർലമെന്ററി സമിതി അന്വേഷിക്കണം. വാക്സീൻ വിതരണം സംബന്ധിച്ച ആശയക്കുഴപ്പം നീക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു.

English Summary: Dispute in AICC working committee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com