ADVERTISEMENT

ന്യൂ‍ഡൽഹി ∙ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125– ാം ജന്മവാർഷികാഘോഷങ്ങൾക്കു സമുജ്ജ്വല തുടക്കം. രാഷ്ട്രപതിഭവനിൽ റാം നാഥ് കോവിന്ദ് നേതാജിയുടെ ചിത്രം അനാച്ഛാദനം ചെയ്ത് ഒരുവർഷം നീളുന്ന ആഘോഷങ്ങൾക്കു തുടക്കമിട്ടു.

യുവാക്കൾ നേതാജിയിൽനിന്നു പ്രചോദനം കൊള്ളണമെന്നും ദാരിദ്ര്യം, നിരക്ഷരത, ലിംഗവിവേചനം,അഴിമതി തുടങ്ങിയവയ്ക്കെതിരെ പോരാടണമെന്നും ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു ആഹ്വാനം ചെയ്തു.

നേതാജിയുടെ ജന്മദിനമായ ഇന്നലെ ‘പരാക്രം ദിവസ്’ ആയി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. ഇതോടനുബന്ധിച്ച

ചടങ്ങുകളിൽ പങ്കെടുക്കാൻ കൊൽക്കത്തയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി നേതാജിയുടെ കുടുംബ വീട്ടിലും മ്യൂസിയത്തിലും സന്ദർശനം നടത്തി.

സ്വാശ്രയ ഇന്ത്യയുടെ നിർമാണത്തിന് ഇന്ത്യൻ യുവത്വം നേതാജിയെ മാതൃകയാക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത്ഷാ ആഹ്വാനം ചെയ്തു.

ബംഗാളിൽ ഗവർണർ ജഗ്ദീപ് ധൻകർ, രാജ്ഭവനിൽ നേതാജിയുടെ ഛായാചിത്രം അനാച്ഛാദനം ചെയ്തു. നേതാജിയുടെ സ്മരണയ്ക്ക് ആസാദ് ഹിന്ദ് ഫൗജ് എന്ന സ്മാരകവും സർവകലാശാലയും സ്ഥാപിക്കുമെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പ്രഖ്യാപിച്ചു. നേതാജിയുടെ ജന്മദിനം പൊതു അവധിദിവസമായി പ്രഖ്യാപിക്കണമെന്ന് അവർ കേന്ദ്രസർക്കാരിനോട് അവശ്യപ്പെട്ടു.

ഇന്ത്യയ്ക്കു വേണം 4 തലസ്ഥാനങ്ങൾ: മമത

കൊൽക്കത്ത∙ ഇന്ത്യയ്ക്ക് ഊഴമനുസരിച്ച് ഉപയോഗിക്കാൻ 4 തലസ്ഥാന നഗരങ്ങളെങ്കിലും വേണമെന്ന് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. ബ്രിട്ടിഷ് ഭരണകാലത്ത് കൊൽക്കത്ത രാജ്യതലസ്ഥാനമായിരുന്നതു ചൂണ്ടിക്കാട്ടിയ മമത, പാർലമെന്റ് സമ്മേളനം രാജ്യത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ ചേരണമെന്നും ആവശ്യപ്പെട്ടു.

നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 125 ാം ജന്മവാർഷികാഘോഷങ്ങളോടനുബന്ധിച്ചു സംഘടിപ്പിച്ച പദയാത്രയിൽ പ്രസംഗിക്കുകയായിരുന്നു. നേതാജിയുടെ ജന്മദിനം ‘പരാക്രം ദിവസ’മായി ആചരിക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതിനെ അവർ വിമർശിച്ചു.

‘നേതാജിയുടെ ജന്മദിനം ബംഗാളിനു ദേശ് നായക് ദിവസമാണ്. ടഗോർ നേതാജിയെ ദേശ് നായക് എന്നാണു വിശേഷിപ്പിച്ചത്. 

‘പരാക്രം’ എന്ന വാക്കിന്റെ അർഥമെന്താണ്? ഇത്തരമൊരു തീരുമാനമെടുക്കുന്നതിനു മുൻപ് ചർച്ചചെയ്യാമായിരുന്നു. നേതാജിയുടെ പേരക്കിടാങ്ങളോടെങ്കിലും കൂടിയാലോചിക്കാമായിരുന്നു. പക്ഷേ, അതുണ്ടായില്ല.’–മമത കുറ്റപ്പെടുത്തി.

തിരഞ്ഞെടുപ്പു നടക്കുന്ന വർഷങ്ങളിൽ മാത്രം നേതാജിയുടെ ജന്മവാർഷികം ആഘോഷിക്കുന്ന രീതിയല്ല ബംഗാളികളുടേതെന്നു പരിഹസിച്ച മമത, ദേശീയഗാനം മാറ്റാൻ ചില കളികൾ നടക്കുന്നതായും ഒരുതരത്തിലും അത് അനുവദിക്കില്ലെന്നും കൂട്ടിച്ചേർത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com