ADVERTISEMENT

മുംബൈ ∙ വിഖ്യാത നടൻ രാജ് കപൂറിന്റെ ഇളയ മകനും നടനും സംവിധായകനുമായ രാജീവ് കപൂർ (58) അന്തരിച്ചു. ചെമ്പൂരിലെ വസതിയിൽ ഹൃദയാഘാതത്തെത്തുടർന്നാണു മരണം. ചിമ്പു എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

അഭിനേതാക്കളായ രൺധീർ കപൂർ, അന്തരിച്ച ഋഷി കപൂർ, അന്തരിച്ച വ്യവസായി റിതു നന്ദ, റീമ ജെയിൻ എന്നിവർ സഹോദരങ്ങളാണ്. ബോളിവുഡ് നടിമാരായ കരിഷ്മ കപൂർ, കരീന കപൂർ എന്നിവരുടെ പിതൃസഹോദരനാണ്. സംസ്കാരം നടത്തി.  

1983 ൽ ‘ഏക് ജാൻ ഹേ ഹം’ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ രാജീവ് കപൂർ, പിതാവ് രാജ് കപൂർ അവസാനമായി സംവിധാനം ചെയ്ത ‘രാം തേരി ഗംഗാ മൈലി’ എന്ന ചിത്രത്തിലാണ് ആദ്യമായി നായകനായത്. ആസ്മാൻ, ലവർ ബോയ്, സബർദസ്ത്, മേരാ സാത്തി, ഹം തോ ചലേ പർദേശ് തുടങ്ങിയവയാണു മറ്റു ശ്രദ്ധേയ ചിത്രങ്ങൾ. 1990 ൽ പുറത്തിറങ്ങിയ ‘സിമ്മേദാർ’ ആണ് നായകനായ അവസാനചിത്രം. സഞ്ജയ് ദത്തിനൊപ്പം പുതിയ സിനിമയിൽ അഭിനയിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു.

രൺധീർ കപൂർ സംവിധാനം ചെയ്ത ‘ഹെന്ന’യാണ് രാജീവ് കപൂർ നിർമിച്ച ആദ്യ ചിത്രം. 1996 ൽ‍ മാധുരി ദീക്ഷിത്–ഋഷി കപൂർ ജോടികളെ മുഖ്യകഥാപാത്രങ്ങളാക്കി ‘പ്രേംഗ്രന്ഥ്’ എന്ന ചിത്രത്തിലൂടെ സംവിധാനത്തിലേക്കു കടന്നു. ആർക്കിടെക്ട് ആരതി സബർവാളിനെ 2001 ൽ വിവാഹം കഴിച്ചെങ്കിലും 2003 ൽ പിരിഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com