ADVERTISEMENT

ന്യൂഡൽഹി ∙ വിമർശനങ്ങളെ അടിച്ചമർത്താൻ രാജ്യദ്രോഹ നിയമം ദുരുപയോഗം ചെയ്യുന്നുണ്ടോയെന്നു രാജ്യസഭയിൽ കഴിഞ്ഞ സെപ്റ്റംബറിൽ ചോദ്യമുണ്ടായി. ആഭ്യന്തര സഹമന്ത്രി ഉത്തരം നൽകിയില്ല. ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ഡൽഹി പൊലീസാണ് കഴിഞ്ഞ ദിവസം ദിശ രവിയെ ബെംഗളുരുവിൽനിന്ന് അറസ്റ്റ് ചെയ്തത്.

ട്രാൻസിറ്റ് റിമാൻഡ് ഉത്തരവില്ലാതെ ദിശയെ ഡൽഹിയിലേക്കു കൊണ്ടുവന്നതെങ്ങനെ എന്ന ചോദ്യത്തിന് ഇന്നലെ പൊലീസിനും ഉത്തരമില്ല. ഞായറാഴ്ച ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഡ്യൂട്ടി മജിസ്ട്രേട്ടിനു മുൻപിൽ ഹാജരാക്കിയപ്പോൾ ദിശയ്ക്കു നിയമസഹായം ഉറപ്പാക്കിയില്ലെന്ന ആരോപണം നിലവിലുണ്ട്. 

ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 124എ വകുപ്പാണ് രാജ്യദ്രോഹം കുറ്റകരമാക്കുന്നത്. ബ്രിട്ടിഷ് ഭരണകാലത്ത് 1870 ൽ ശിക്ഷാനിയമത്തിൽ ഉൾപ്പെടുത്തിയതാണ് 124എ. പൊതു സമാധാനത്തെ ബാധിക്കുന്നതോ, അക്രമത്തിലൂടെ ക്രമസമാധാനം തകർക്കുന്നതോ അതിനു പ്രേരിപ്പിക്കുന്നതോ ആയ പരാമർശങ്ങളാണ് ഈ വകുപ്പിലൂടെ രാജ്യദ്രോഹമാകുന്നത്. 

2015–19 ൽ രാജ്യത്ത് 283 കേസുകളാണ് 124എ വകുപ്പുപ്രകാരം റജിസ്റ്റർ ചെയ്തത്. 56 കേസുകളിലാണു വിചാരണ നടന്നത്. 51 കേസുകളിലായി 55 പേരെ കോടതി വിട്ടയച്ചു. 2014 ന്റെ ആദ്യപാദത്തിൽ ആകെ 9 പേരാണു രാജ്യദ്രോഹക്കുറ്റത്തിനു വിചാരണ നേരിടുന്നവരായോ ജാമ്യത്തിലുള്ളവരായോ ഉണ്ടായിരുന്നത്. 124എ പ്രകാരമുള്ള കേസുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കിടെ കുത്തനെ ഉയർന്നു. എന്നാൽ, ഭൂരിഭാഗം കേസുകളിലും കുറ്റപത്രം നൽകുന്നില്ല. 

പൊതുതാൽപര്യവും വ്യക്തികളുടെ മൗലികാവകാശവും തമ്മിൽ ശരിയായ സന്തുലനമുള്ളതാണ് 124 എയെന്ന് 1962 ൽ കേദാർനാഥ് സിങ് കേസിൽ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് വിധിച്ചിരുന്നു. എന്നാൽ, സർക്കാരിനെയും ജുഡീഷ്യറിയെയും സായുധസേനകളെയും വിമർശിക്കുന്നതിനെ രാജ്യദ്രോഹമായി കണക്കാക്കാനാവില്ലെന്നാണു സുപ്രീംകോടതി ജഡ്ജിമാരുൾപ്പെടെ പിന്നീടു നിലപാടെടുത്തത്. 

124എ ചോദ്യം ചെയ്ത് ഏതാനും അഭിഭാഷകർ നൽകിയ ഹർജി കഴിഞ്ഞ 9നു സുപ്രീം കോടതി പരിഗണിച്ചിരുന്നു. എന്തിനും ഏതിനും വകുപ്പു പ്രയോഗിക്കുന്നുവെന്നും അഭിപ്രായസ്വാതന്ത്ര്യം നിഷേധിക്കുന്നുവെന്നുമാണു ചൂണ്ടിക്കാട്ടിയത്. എന്നാൽ, കൃത്യമായ കേസില്ലാതെ നിയമം പരിശോധിക്കാനാവില്ലെന്നു വ്യക്തമാക്കി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളി. 

സമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയുമുള്ള നടപടികളുടെ ആസൂത്രണമാണ് ടൂൾകിറ്റ് കേസിൽ പൊലീസ് ആരോപിക്കുന്നത്. ഇന്ത്യയുടെ സാംസ്കാരിക പൈതൃകങ്ങളായ യോഗ, ചായ എന്നിവയെ അലങ്കോലപ്പെടുത്താനുള്ള പദ്ധതി കിറ്റിലുണ്ടെന്നും വാദിക്കുന്നു.

ഐഎസ്ഐ ബന്ധം: പൊലീസ് വാദം ഇങ്ങനെ

ന്യൂഡൽഹി ∙ കർഷക പ്രക്ഷോഭത്തെ പിന്തുണച്ചു സമൂഹമാധ്യമപ്രചാരണത്തിനായി തയാറാക്കിയ ‘ടൂൾകിറ്റ്’ മാർഗരേഖയിൽ ഐഎസ്ഐ ബന്ധമുള്ള പീറ്റർ ഫെഡ്രിക് എന്നയാളുടെ പേര് പരാമർശിച്ചിട്ടുണ്ടെന്നു ഡൽഹി പൊലീസ്. ഐഎസ്ഐയുമായി ഇയാൾക്കുള്ള ബന്ധത്തെക്കുറിച്ച് 2006 ലാണ് ഇന്ത്യൻ അന്വേഷണ ഏജൻസികൾക്കു വിവരം ലഭിച്ചതെന്നും പറയുന്നു.

ടൂൾ കിറ്റ് തയാറാക്കാൻ മുൻകയ്യെടുത്ത ഖലിസ്ഥാൻ അനുകൂല സംഘടന ‘പൊയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനി’ലെ അംഗങ്ങളുമായി ജനുവരി 11നു ദിശ അടക്കമുള്ളവർ ‘സൂം’ വഴി ചർച്ച നടത്തി. തുടർന്ന് ശാന്തനുവിന്റെ ഇ മെയിൽ വിലാസം ഉപയോഗിച്ച് ടൂൾകിറ്റ് തയാറാക്കി. ടെലിഗ്രാം ആപ് വഴി ദിശയാണ് ഗ്രേറ്റ ട്യുൻബെർഗിനു ‘ടൂൾകിറ്റ്’ അയച്ചത്.  കാനഡയിലുള്ള പുനീത് എന്ന യുവതിയാണ് ഖലിസ്ഥാൻ സംഘടനയുമായി ഇവരെ ബന്ധപ്പെടുത്തിയത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com