ഡെപ്സാങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ്; ഇന്ത്യ – ചൈന പത്താംവട്ട ചർച്ച നടത്തി
Mail This Article
ന്യൂഡൽഹി ∙ കിഴക്കൻ ലഡാക്ക് അതിർത്തിയിലുള്ള ഡെപ്സാങ്, ഗോഗ്ര, ഹോട്ട് സ്പ്രിങ്സ് എന്നിവിടങ്ങളിലെ സംഘർഷം പരിഹരിക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ, ചൈന സേനാ കമാൻഡർമാർ തമ്മിൽ പത്താംവട്ട ചർച്ച നടത്തി. പാംഗോങ് തീരത്തുനിന്ന് ഇരു സേനകളുടെയും പിൻമാറ്റം പൂർത്തിയായതോടെയാണു ഡെപ്സാങ് അടക്കമുള്ള സ്ഥലങ്ങളിലെ സംഘർഷം ചർച്ചയ്ക്കെടുത്തത്. മൂന്നിടങ്ങളിൽനിന്നും ചൈനീസ് സേന പൂർണമായി പിൻമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു.
അതിർത്തിയിൽ ചൈനയുടെ ഭാഗത്തെ മോൾഡോയിൽ നടന്ന ചർച്ചയിൽ ഇന്ത്യൻ സംഘത്തെ ലേ ആസ്ഥാനമായ പതിനാലാം സേനാ കോർ മേധാവിയും മലയാളിയുമായ ലഫ്. ജനറൽ പി.ജി.കെ.മേനോൻ നയിച്ചു. ചൈനീസ് സംഘത്തിനു മേജർ ജനറൽ ലിയു ലിൻ നേതൃത്വം നൽകി.
ചൈനയിലെ ഇന്ത്യൻ എംബസിക്കെതിരെ അസഭ്യവർഷം
ഗൽവാൻ ഏറ്റുമുട്ടലിൽ തങ്ങളുടെ 4 സൈനികർ കൊല്ലപ്പെട്ടെന്ന ചൈനയുടെ വെളിപ്പെടുത്തലിനു പിന്നാലെ, ചൈനയിലെ ഇന്ത്യൻ എംബസിക്കെതിരെ അസഭ്യവർഷം. ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിലെ എംബസി അക്കൗണ്ടിലാണു ചൈനക്കാർ അസഭ്യം ചൊരിഞ്ഞത്.